ചെന്നൈ-പ്രമുഖ തമിഴ് നടി ചിത്രയുടെ മരണത്തിൽ സി.ബി.സി.ഐ.ഡി. അന്വേഷണമാവശ്യപ്പെട്ട് അമ്മ വിജയ മുഖ്യമന്ത്രിയുടെ സി.എം. സെല്ലിൽ പരാതി നൽകി. വിശദവും സുതാര്യവുമായ അന്വേഷണമാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പോലീസന്വേഷണം ഏകപക്ഷീയമാണെന്നാരോപിച്ച് ചിത്രയുടെ ഭർത്താവ് ഹേമന്ദിന്റെ അച്ഛൻ രവിചന്ദ്രൻ സിറ്റി പോലീസ് കമ്മിഷണർക്ക് നേരത്തേ പരാതി നൽകിയിരുന്നു. തങ്ങളെ പ്രതിക്കൂട്ടിലാക്കുകയാണെന്നും മരണത്തിൽ ചിത്രയുടെ ബന്ധുക്കളുടെ പങ്കും അന്വേഷിക്കണമെന്നും രവിചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒൻപതിന് പുലർച്ചെയാണ് ചെന്നൈ നസ്രത്‌പേട്ടയിലെ സ്വകാര്യഹോട്ടലിൽ ചിത്രയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഭർത്താവ് ഹേമന്ദ് രവിയെ 14ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. വ്യവസായിയായ ഹേമന്ദുമായി രജിസ്റ്റർ വിവാഹം നടന്ന് ആഴ്ചകൾക്കുള്ളിലുള്ള മരണമായതിനാൽ പോലീസ് അന്വേഷണത്തിന് സമാന്തരമായി ശ്രീപെരുംപുതൂർ ആർ.ഡി.ഒ. ദിവ്യശ്രീയും അന്വേഷണം നടത്തിയിരുന്നു. ചിത്രയുടെ ഭർത്താവ് ഹേമന്ദ്, ഹേമന്ദിന്റെ കുടുംബാംഗങ്ങൾ, ചിത്രയുടെ കുടംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ബന്ധുക്കൾ, നസ്രത്‌പേട്ടയിലെ ഹോട്ടൽ ജീവനക്കാർ തുടങ്ങിയ 16 പേരെ ആർ.ഡി.ഒ. ചോദ്യം ചെയ്തിരുന്നു. തുടർന്ന് 250 പേജുള്ള അന്വേഷണ റിപ്പോർട്ട് ആർ.ഡി.ഒ. ബുധനാഴ്ച പോലീസിന് കൈമാറി. ചിത്രയുടെ മരണത്തിന് പിന്നിൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിട്ടില്ലെന്നാണ് വിവരം. മറ്റേതോ കാരണത്താൽ നടി ജീവനൊടുക്കിയിരിക്കാമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.