ഷംസാദ് മരയ്ക്കാര്‍ നറുക്കെടുപ്പിലൂടെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

ഷംസാദ് മരയ്ക്കാര്‍.

കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ഷംസാദ് മരയ്ക്കാറിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. വോട്ടെടുപ്പില്‍ ഇടതു, വലതു മുന്നണി സ്ഥാനാര്‍ഥികള്‍ തുല്യനില  പാലിച്ചതിനെത്തുടര്‍ന്നായിരുന്നു നറുക്കെടുപ്പ്.

 മുട്ടില്‍ ഡിവിഷനില്‍നിന്നുള്ള ഷംസാദിന്റെയും  അമ്പലവയല്‍ ഡിവിഷനില്‍നിന്നുള്ള സി.പി.എമ്മിലെ സുരേഷ് താളൂരിന്റെയും പേരുകളാണ് നറുക്കിട്ടത്. 16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ എട്ടുവീതം അംഗങ്ങളാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും.


സംഷാദ് മരയ്ക്കാറിനെ  പടിഞ്ഞാറത്ത ഡിവിഷനില്‍നിന്നുള്ള  മുസ്‌ലിംലീഗ്അംഗം  എം.മുഹമ്മദ് ബഷീര്‍ നാമനിര്‍ദേശം ചെയ്തു. പുല്‍പള്ളി ഡിവിഷനില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം  ഉഷ തമ്പി പിന്താങ്ങി. സുരേഷ് താളൂരിനെ  വെള്ളമുണ്ട ഡിവിഷനില്‍നിന്നുള്ള ജനതാദള്‍-എസ് അംഗം ജുനൈദ് കൈപ്പാണി  നാമനിര്‍ദേശം ചെയ്തു. പനമരം ഡിവിഷനില്‍നിന്നുള്ള സി.പി.എം അംഗം  ബിന്ദു പ്രകാശ് പിന്താങ്ങി.
നറുക്കെടുപ്പിനുശേഷം സംഷാദ് മരക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല സത്യവാചകം ചൊല്ലിക്കൊടുത്തു.


വോട്ടെടുപ്പിനും നറുക്കെടുപ്പിനും ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല, ഉപവരണാധികാരിയായ എ.ഡി.എം. കെ.അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.


യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാണ് ഷംസാദ് മരയ്ക്കാര്‍. ഡിവിഷനില്‍ 3,791 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ജില്ലാ പഞ്ചായത്തലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമാണിത്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ദിവസങ്ങളോളം നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഷംസാദ് മുട്ടില്‍ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായത്.
വരദൂര്‍ ചോലയ്ക്കല്‍ മരയ്ക്കാര്‍-കുത്സു ദമ്പതികളുടെ മകനാണ് 33 കാരനായ ഷംസാദ്.ഭാര്യ സീനത്തും അടങ്ങുന്നതാണ് കുടുംബം.കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തു എത്തിയത്.സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗമാണ്.
 

Latest News