Sorry, you need to enable JavaScript to visit this website.

വാഗമണ്‍ ലഹരി സന്ധ്യ: നടി ബ്രിസ്റ്റിയെ  രക്ഷിക്കാന്‍ ഉന്നതര്‍ ചരട് വലിക്കുന്നു 

കോട്ടയം-വാഗമണ്‍ ലഹരി സന്ധ്യയില്‍ തകര്‍ന്നാടിയ  നടി ബ്രിസ്റ്റിയെ രക്ഷിക്കാന്‍ ഉന്നതര്‍ ചരട് വലിക്കുന്നു ലഹരി വിരുന്നിനെത്തി പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെയും മലയാളത്തിലെ പ്രമുഖ സിനിമാനടന്റെയും ഇടപെടല്‍. ഇവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ആദ്യം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണം ശക്തമായതോടെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. നടിയുടെ കൈവശം വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞായിരുന്നു വിട്ടയച്ചത്. കേസില്‍ എക്‌സൈസ് ഇന്റലിജന്‍സും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം അന്വേഷണം ശക്തമാക്കുകയും ഇവരുടെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയില്‍ എടുത്തത്. നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ഉള്‍പ്പെടെ ചെയ്തിട്ടുള്ള നടന്‍, സംഭവ സമയത്ത് വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നു.  
ഇതിനിടെ കൊച്ചിയിലെ പോലീസുകാരില്‍ ഒരാളും ഇവര്‍ക്കായി ഇടപെടല്‍ നടത്തി.കൊച്ചിയിലെ ലഹരി ഇടപാടു സംഘവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന് അറിയാമായിരുന്നു. പോലീസിന്റെ ഇന്‍ഫോര്‍മര്‍ ചമഞ്ഞ് ഈ ഉദ്യോഗസ്ഥനുമായി ഇവര്‍ അടുത്തബന്ധം പുലര്‍ത്തുകയായിരുന്നുവത്രെ. ചില ലഹരി കേസുകള്‍ പിടികൂടിയതില്‍ പോലീസിന് ഇവരുടെ സഹായം ലഭിച്ചെന്നും പറയുന്നു. 
കൊച്ചി പനമ്പള്ളി നഗറിലെ ഷോപ്പിങ് സെന്റര്‍ പരിസരം കേന്ദ്രീകരിച്ചു ലഹരി ഉപയോഗിച്ചിരുന്ന സംഘത്തിലെ കണ്ണികളുമായി ഇവര്‍ക്കുള്ള ബന്ധം പോലീസ് തിരിച്ചറിഞ്ഞിരുന്നു. വാഗമണ്ണില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടി നടത്താനെത്തിയ സംഘത്തിലെ അംഗങ്ങളില്‍ ഏതാനും പേരില്‍നിന്നു മാത്രമാണ് ലഹരി പിടികൂടാനായത്. നേരിട്ട് കേസ് ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്തവരെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ സാംപിള്‍ പരിശോധന നടത്തിയിട്ടുണ്ട്.

Latest News