Sorry, you need to enable JavaScript to visit this website.

സൈബറാക്രമണം ചെറുക്കുന്നതിൽ  സൗദി അറേബ്യ മുൻപന്തിയിൽ

റിയാദ്- കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി അരങ്ങേറിയ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ മികവ് പുലർത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യക്ക് നേട്ടം. ഒലിവർവൈമാൻ ഫോറം തയാറാക്കിയ പ്രതിരോധ സൂചികയിൽ മികച്ച മൂന്നാമത്തെ അറബ് രാഷ്ട്രമാണ് സൗദി. ലോകരാഷ്ട്രങ്ങളിൽ സ്വിറ്റ്‌സർലൻഡ് ആണ് ഒന്നാമത്.
പതിറ്റാണ്ടുകളായി, രാജ്യങ്ങൾ സൈബർ സുരക്ഷാ ബജറ്റുകൾ വർധിപ്പിച്ചുവെങ്കിലും പൗരന്മാർക്ക് സൈബർ ജ്ഞാനം സ്വായത്തമാക്കുന്നതിന് ആവശ്യമായ നിക്ഷേപം നടത്തിയിട്ടില്ലെന്ന് ഫോറം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ പകർച്ചവ്യാധി സമയത്ത് ജോലി, സ്‌കൂൾ, ആരോഗ്യം, അടിസ്ഥാന സേവനങ്ങൾ എന്നിവക്കായി ഇന്റർനെറ്റിനെ അടിയന്തരമായി ആശ്രയിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടും ഈ മേഖലയിൽ സുരക്ഷിതത്വം വേണ്ടത്രയില്ലെന്നും ഫോറം വിലയിരുത്തി.


'ഡ്രൈവിംഗ് സുരക്ഷിതമാക്കാൻ അവതരിപ്പിച്ച അതേ തന്ത്രങ്ങൾ ഉപയോഗിച്ച് സർക്കാരുകൾ സൈബർ സുരക്ഷ മെച്ചപ്പെടുത്തേണ്ടതുണ്ട്, ഗവൺമെന്റുകൾ കാറുകളിൽ എയർബാഗുകളും സെൻസറുകളും നിർബന്ധമാക്കുന്നത് പോലെ, ആളുകൾക്ക് സുരക്ഷിതമായ ഡിജിറ്റൽ ഉപകരണങ്ങൾ നിർമിക്കേണ്ടതുണ്ട്, ഡ്രൈവർമാരെയും യാത്രക്കാരെയും സീറ്റ് ബെൽറ്റ് എങ്ങനെ ധരിക്കാമെന്നും റോഡ് നിയമങ്ങൾ പാലിക്കാമെന്നും പഠിപ്പിക്കുന്നതുപോലെ, പൗരന്മാരെ ഇന്റർനെറ്റ് ഹൈവേ എങ്ങിനെ സുരക്ഷിതമായി നാവിഗേറ്റുചെയ്യാം എന്ന് പഠിപ്പിക്കണം. എന്നാൽ, ദൗർഭാഗ്യവശാൽ പല രാഷ്ട്രങ്ങളും ഇത് ഗൗരവത്തോടെ കാണുന്നില്ല'- അവർ കൂട്ടിച്ചേർത്തു.


2018 ൽ 60 വയസിനു മുകളിലുള്ള ഏതാനും അമേരിക്കൻ പൗരന്മാർക്ക് ഓൺലൈൻ അഴിമതികളിലൂടെ 650 ദശലക്ഷം ഡോളർ നഷ്ടമായതായി ആസ്പൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ റിപ്പോർട്ടിനെ കുറിച്ചും ഫോറം പരാമർശിച്ചു. സൈബർ മേഖലയെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് ഇത്തരം ചതിക്കുഴികളിൽ ആളുകളെ കൊണ്ടെത്തിക്കുന്നത്.
അതേസമയം, പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഈ മേഖലയിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ ഫോറം പ്രശംസിച്ചു. സൈബർ സുരക്ഷാ സമിതി വഴി ലക്ഷക്കണക്കിന് അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും ബോധവൽക്കരിക്കാൻ കഴിഞ്ഞതായി ഒലിവർവൈമാൻ ഫോറം അവകാശപ്പെട്ടു. 2019 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ  11,000 അധ്യാപകരെയും 475,000 വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് സാമൂഹ്യക്ഷേമ ഏജൻസികളുടെയും മാനസികാരോഗ്യ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ സൈബർ സുരക്ഷാ പരിപാടികൾ സംഘടിപ്പിച്ചത് പ്രശംസാർഹമാണെന്ന് അവർ പറഞ്ഞു. അവബോധം മാത്രമാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമെന്നും ആവശ്യമായ നടപടികൾക്കായി രാഷ്ട്രങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.

Latest News