Sorry, you need to enable JavaScript to visit this website.

ഫാഷന്‍ ഷോ പോലെയല്ല തെരഞ്ഞെടുപ്പിനെ  നേരിട്ടത്- അഡ്വ. വിബിത ബാബു

ചങ്ങനാശേരി-ഏതൊരും വ്യക്തിയെയും പോലെ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 2009 മുതല്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ മറ്റൊരു തരത്തില്‍ പ്രചരിപ്പിച്ച് വൈറലാക്കുകയായിരുന്നുവെന്നും മല്ലപ്പള്ളി ഡിവിഷനിലെ തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു. നൂറ് ശതമാനം ജനാധിപത്യമര്യാദ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വിബിത പറഞ്ഞു. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥി താനാണെന്നും ജയിക്കുന്നതും തോല്‍ക്കുന്നത് സ്വാഭാവികമാണ്. തോറ്റവരെല്ലാം നിസ്സാരക്കാരാണെന്ന് പറയരുത്. തോല്‍വി സമ്മതിക്കുന്നുവെന്നും വിബിത പറയുന്നു. എന്നാല്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും വിബിത വ്യക്തമാക്കി.
25 വര്‍ഷമായി എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മല്ലപ്പള്ളിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വ്യാജ വീഡിയോ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ്. അതിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
'എനിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഒരു ഫാഷന്‍ ഷോ പോലെയല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. വൈറല്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല ഞാന്‍ വോട്ട് തേടിയത്. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് എനിക്കെതിരെ പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് ലഭിക്കുന്നത്. ജീവിക്കാന്‍ സമ്മതിക്കണം, എനിക്കൊരു കുടുംബമുണ്ട്. പുതുതായി ഒരു സ്ത്രീ രാഷ്ട്രീയത്തിലേക്ക് വരരുത് എന്നാണോ കരുതുന്നത്. സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ആര്‍ക്കാണ് ഇത്രയും വൈരാഗ്യം. വിബിത ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.വിബിതക്കെതിരെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 10469 വോട്ടുകള്‍ക്കായിരുന്നു ഇവിടെ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിലെ വിജയം ലതാകുമാരിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.


 

Latest News