Sorry, you need to enable JavaScript to visit this website.

വായനാനുഭവങ്ങളുടെ നഷ്ടവസന്തം

പ്രവാസ ലോകത്ത് പലരും വാരാന്ത്യങ്ങൾ ചെലവഴിക്കുന്നത്വ്യത്യസ്തമായ രീതികളിലാണ്. ജിദ്ദയെ സംബന്ധിച്ച് ചിലർ കടലോരത്ത് കാറ്റുകൊള്ളാൻ ചെന്നിരിക്കുമ്പോൾ മറ്റുചിലർ ആരോഗ്യപരിപാലനത്തിന് വേണ്ടി സായാഹ്ന സവാരികൾക്കും കായിക വിനോദങ്ങൾക്കുംആയിരിക്കും മുൻതൂക്കം നൽകുക. ചിലർ, സൗദിയുടെ ഭൂമി ശാസ്ത്ര വൈവിധ്യങ്ങളുടെ വിസ്മയങ്ങൾതേടി വരണ്ട വഴിയിലൂടെ പച്ചപ്പിന്റെയും മണൽക്കൂനകളുടേയും മനം മയക്കുന്നതുരുത്തുകളിലേക്ക് പുറപ്പെടും.മറ്റ് ചിലരാകട്ടെ വിവിധ ആത്മീയ, കലാ സാഹിത്യ പരിപാടികളിൽമുഴുകി ഓരോരുത്തരുടെ താൽപര്യത്തിനനുസരിച്ചുള്ള പലതരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ, വിജ്ഞാന, കലാകായിക വിനോദങ്ങളിൽ വ്യാപൃതരാവും. കൂട്ടത്തിൽ പറയട്ടെ, ചിലർ കിടന്നുറങ്ങിയുമങ്ങ് ആഘോഷിക്കും.


മലയാളികൾക്കിടയിൽ പ്രത്യേകിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ചുരുങ്ങിയത് 50 ഓളം പരിപാടികളെങ്കിലും വാരാന്ത്യങ്ങളിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നടക്കാറുണ്ട്. പത്ത് നാൽപത് കൊല്ലമായി നഹ്ദി ഫാർമസിയുടെപര്യായമായി മലയാളികൾക്കിടകിൽ അറിയപ്പെടുന്ന ഹസൻ ബാബുക്ക ഇടയ്ക്ക് പറയാറുള്ളതോർത്ത് പോവുന്നു. കുറഞ്ഞത് 15 ലക്ഷം രൂപയിൽ കുറയാത്ത സംഖ്യ വാരാന്ത്യങ്ങളിലെ പരിപാടികൾക്കായി മലയാളികൾ ഷറഫിയയിലും പരിസരത്തുമായി മാത്രം ആഴ്ചതോറും ചെലവഴിക്കുന്നുണ്ടാവണം. 


കോവിഡ് കാലം ഇതിനൊക്കെ വൻതോതിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കലും മറ്റു മുൻകരുതലുകളും തീർത്ത പ്രതിസന്ധികൾ അയഞ്ഞ് വരുന്നുണ്ടെത് ആശ്വാസമേകുന്നു. പകർച്ചവ്യാധി കവർന്നെടുത്ത കൊണ്ടിരിക്കുന്ന ജീവിതങ്ങളെ കുറിച്ചോർക്കുമ്പോൾപൊതുജനങ്ങളിൽ ഭീതി പൂർണമായും വിട്ടുമാറിയിട്ടുമില്ല. പള്ളികളിൽ അകലം പാലിച്ച് നമസ്‌കാരം നടക്കുന്നു. ചന്തകളിൽ പതിവ് തിരക്കുപോലുമില്ലെങ്കിലും ആൾ തിരക്ക് കൂടി കൂടി വരുന്നുണ്ട്. 
പല പൊതു കൂട്ടായ്മകളുടേയുംസംഗമങ്ങളുംആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നതിന് സംഘാടകർഅമാന്തിച്ചു നിൽക്കുന്നു. കൂട്ട് കൂടാനും സുഖദുഖഃങ്ങൾ പങ്ക് വെക്കാനുമുള്ള മലയാളി മനസ്സിന്റെ അടക്കാനാവാത്ത ത്വരയെ കോവിഡ് കാലം അക്ഷരാർത്ഥത്തിൽ വിലക്കിട്ട് നിർത്തിയെന്ന് വേണം പറയാൻ. ഇതിന് പകരമായിഓൺലൈനിൽ ഒരു പക്ഷെ ഇത്രയേറെ വെബിനാറുകളും സൂം മീറ്റിംഗുകളും സംഘടിപ്പിച്ച ഒരു പ്രാദേശിക ഭാഷാ സമൂഹം മലയാളികളെപ്പോലെ ലോകത്തുണ്ടാവില്ല. കോവിഡ് അപഹരിച്ചത് അടുത്തുള്ളവർ തമ്മിലുള്ള അടുപ്പമാണെങ്കിൽ, സമ്മാനിച്ചത് അകലത്തുള്ളവർ തമ്മിലെ അടുപ്പവുമാണ്. 


ഇങ്ങിനെ മുടങ്ങിപ്പോയ ഇമ്പമാർന്ന ഒരിനം മാസാവസാനത്തെ വെള്ളിയാഴ്ചകളിൽ ജിദ്ദയിൽസമീക്ഷയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പി.ജി സ്മാരക പ്രതിമാസ വായന പരിപാടിയാണ്. ഏകദേശം ആറു വർഷത്തോളമായി മുടങ്ങാതെ തുടർന്നഈ സംഗമത്തിൽ ഇതിനകം ആയിരത്തി 600 ഓളം പുസ്തകങ്ങൾ വായിച്ചതിന്റെ മധുരവും ആനന്ദവും പങ്ക് വെച്ച് കഴിഞ്ഞു. ലോക ക്ലാസിക്ക് മുതൽ സാധാരണക്കാരനായ പ്രവാസി എഴുത്ത് കാരുടെ ശ്രദ്ധേയമായ സർഗസൃഷ്ടികൾ വരെ ഈ കൂട്ടായ്മയിൽ വായനയ്‌ക്കെത്തും. വായനാ ലോകത്തിന് തന്നെ മാതൃകയായ ഈ പ്രതിമാസ സംഗമത്തിൽ ഞാനും പലപ്പോഴും എത്തിപ്പെടാറുണ്ട്. 


അക്കാദമിക ആടയുടയാടകളുടെ പരിവേഷമോ ശിരോഭാരമോ ഇല്ലാത്ത കിസ്മത്ത്മമ്പാടിന്റെഏറനാടൻ താളാത്മകതയിലുള്ള ഒരു വിളിയുണ്ട്. 'മാഷേ, അടുത്ത വെള്ളിയാഴ്ച മറക്കല്ലേ. അത് നമ്മുടെയാണേ' ആ സ്‌നേഹമസൃണമായ വിളിയിൽ എന്ത് തിരക്കുകളുണ്ടായാലും എനിക്ക് സമീക്ഷയിൽ എത്തിച്ചേരാനുള്ള ഊർജമുണ്ടായിരിക്കും. പിന്നേ പൊതു പരിപാടികൾക്കിടയിൽ കാണുമ്പോ ഗോപിയേട്ടന്റെ ഒരു സ്വതസിദ്ധമായ ഓർമ്മപ്പെടുത്തലുമുണ്ടാവും. 'അടുത്ത ആഴ്ച മാഷ് ഉണ്ടാവുമല്ലോ? തിരക്കായിരിക്കും എന്നാലും വന്നിട്ട് പോവണേ?'  ഗോപിയേട്ടനും സേതു വേട്ടനും കൊറോണക്കാലത്ത് നാടണഞ്ഞ രണ്ട് പ്രിയപ്പെട്ട സൗഹൃദങ്ങളാണെനിക്ക്. സമീക്ഷ സമ്മാനിച്ച എന്റെ വല്യേട്ടൻമാർ.
അങ്ങിനെയെത്രയെത്ര വിലമതിക്കാനാവാത്ത ചങ്ങാത്തങ്ങൾ വായന തന്നിരിക്കുന്നു. 


വായിക്കുകയെന്നത് ഒരു വല്ലാത്ത അനുഭവമാണ്. 'വായനക്കാരൻ മരണത്തിനുമുമ്പ് ആയിരക്കണക്കിന് ജീവിതങ്ങൾ ജീവിച്ചുതീർക്കുന്നു. എന്നാൽ, ഒന്നും വായിക്കാത്തയാൾ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു!'എന്ന് കുറിച്ച ജോർജ് ആർ. മാർട്ടിന്റെ വാക്കുകൾ ഇത്തരുണത്തിൽ സമരണീയമാണ്. വായിച്ചത് മറ്റുള്ളവർക്ക് താൽപര്യം ജനിക്കുന്ന തരത്തിൽ അവതരിപ്പിക്കുകയെന്നതാവട്ടെഒരു സവിശേഷ സിദ്ധിയുമാണ്.ഓരോ കഥയും കവിതയും, നോവലും സഞ്ചാര സാഹിത്യവും നമുക്കു് സമ്മാനിക്കുക ഓരോരോ ലോകങ്ങളാണ്. അതേ കൃതികൾ വായിച്ച ഒരാൾ അവഅവതരിപ്പിക്കുന്നത് അയാളുടേയും കൂടി അനുഭവലോകമായിരിക്കും.ചിലയിടങ്ങൾ, ചില കൃതികൾ ചില പാട്ടുകൾ നമ്മൾ കൂടുതൽ ഓർത്ത് വെക്കാറുള്ളതും ഓമനിക്കാറുള്ളതും അവയൊക്കെനമ്മെ പരിചയപ്പെടുത്തിയവരുടേയുംഅവിടങ്ങളിൽ നമ്മോടൊപ്പം കൂടെയുണ്ടായിരുന്നവരുടെയും സവിശേഷതകളും വാൽസല്യവും കൊണ്ട് കൂടിയാണല്ലോ? അത്തരത്തിൽ എത്ര മഹത്തരമായ കൃതികളെ, എത്ര വൈവിധ്യമാർന്ന സഹൃദയരേയാണ് സമീക്ഷ സമ്മാനിച്ചത്? 


യു.എ. ഖാദറിന്റെ ഇപ്പോൾമാർക്കറ്റിൽ ലഭ്യമല്ലാത്ത ഒരു പുസ്തകം കൈക്കലാക്കാൻ മൂന്ന് ലോക ക്ലാസിക്കുകൾ പകരം നൽകിയ കഥ, അദ്ദേഹത്തിന്റെ വിയോഗ വൃത്താന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കിസ്മത്ത് ഭായ്പറഞ്ഞപ്പോൾ ഏതാണ്ടൊരാണ്ടാവാറായല്ലോ സമീക്ഷയിൽ നാം വായനകൾ പങ്ക് വെച്ചിട്ടെന്ന് ഓർത്ത് പോയി. 2020 ലെ ഒടുവിലത്തെ മാസാന്ത്യത്തിലെ ഒരു വെള്ളിയാഴ്ച കൂടി കടന്നെത്തുമ്പോൾ ഗതകാല വായനാ വസന്തങ്ങൾ ഏറെ ഗൃഹാതുരത്വത്തോടെ ഓർക്കാനേ കഴിയുന്നുള്ളൂ. 
'ജീവിതത്തിലെ ദുരിതങ്ങളിൽനിന്നുള്ള മോചനമാണ് വായനയിലൂടെ ലഭിക്കുകയെന്ന് സോമർസെറ്റ് മോം പറഞ്ഞത് വെറുതെയല്ല. ജിദ്ദയിലെ വാരാന്ത്യങ്ങൾ താലോലിക്കുന്ന ചിലർക്കെങ്കിലുംവേറിട്ട വായനാനുഭവം കൂടികവർന്നെടുക്കപ്പെട്ട നാളുകളാണ് കൊറോണാ കാലമെന്നത് പറയാതെ വയ്യ.

Latest News