Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർലമെന്റ് ശീതകാല സമ്മേളനം ഉപേക്ഷിക്കുമ്പോൾ

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കാനോ ഏതാനും ദിവസങ്ങളിൽ ഒതുക്കി ചടങ്ങുതീർക്കാനോ ആണ് പോകുന്നത്. നിയമനിർമ്മാണം നടത്തുക മാത്രമല്ല ജനങ്ങളുടെ വികാരങ്ങളെയും വിമർശനങ്ങളെയും ഭരണനിർവ്വഹണ വിഭാഗം അഭിമുഖീകരിക്കേണ്ട വേദികൂടിയാണ് നിയമസഭകൾ.  ആ നിർണ്ണായക ബാധ്യതയിൽനിന്ന് പാർലമെന്റിൽ നരേന്ദ്രമോദി ഗവണ്മെന്റ് തലയൂരുന്നു. 
പാർലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനം നവംബർ 16 മുതൽ ഡിസംബർ 16വരെ ആയിരുന്നു.  ഗുജറാത്തിൽ ഡിസംബർ 9 മുതൽ 18 വരെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ശീതകാല സമ്മേളനം ഡിസംബർ ആദ്യം തുടങ്ങേണ്ടെന്നുവെച്ചത്. ഒരു തവണയൊഴികെ കഴിഞ്ഞ ആറര പതിറ്റാണ്ടായി ഇന്ത്യൻ പാർലമെന്റ് പാലിച്ചുപോന്ന കീഴ് വഴക്കം മോദി ലംഘിക്കുന്നു.  
2008ൽ മൻമോഹൻസിങിന്റെ കാലത്ത് ജൂലൈ മുതലുള്ള മഴക്കാല സമ്മേളനം ഒഴിവാക്കിയതുപോലെ. അതിനുമുമ്പ് ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ വാഴ്ചയിൽ പാർലമെന്റിനെ കീഴ്‌പ്പെടുത്തിയതൊഴിച്ചാൽ. 
ഇന്ദിരാഗാന്ധിയെപോലെ മോദിയും സ്വേച്ഛാധികാരിയായി നീങ്ങാൻ തുടങ്ങിയതാണ്   പാർലമെന്റിന്റെ ശീതകാല സമ്മേളനംപോലും പ്രതിസന്ധിയിലാക്കിയത്.  ആറുമാസത്തിനകം നടക്കേണ്ട തെരഞ്ഞെടുപ്പു തീയതികൾ ഒന്നിച്ചു പ്രഖ്യാപിക്കുകയെന്ന കീഴ്‌വഴക്കം തെരഞ്ഞെടുപ്പു കമ്മീഷൻ ലംഘിച്ചു.  ഒക്‌ടോബർ 11നാണ് ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  പ്രതിഷേധങ്ങൾക്കിടയിൽ ഒക്‌ടോബർ 24ന് ഡിസംബർ 9 മുതൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പട്ടികയും പ്രഖ്യാപിച്ചു.  
നരേന്ദ്രമോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്ന വ്യക്തിയാണ് ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ. അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവെച്ചതെന്ന് പരക്കെ വിമർശനമുയർന്നു. 
ഗുജറാത്തിൽ ശതകോടികളുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പ് മുന്നൊരുക്ക റാലികൾ പ്രധാനമന്ത്രിക്കു നടത്താനും അവസരം നൽകാനാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നത് താമസിപ്പിച്ചതെന്ന ആക്ഷേപം പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ തുടർ പരിപാടികൾ ശരിവെക്കുകയും ചെയ്തു.
ഇപ്പോൾ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണ നേതൃത്വത്തിനും സാന്നിധ്യത്തിനും അവസരമൊരുക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പേരിൽതന്നെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നത്.  
ഇതു സംബന്ധിച്ച രൂക്ഷ വിമർശനങ്ങൾ ഹിമാചൽ - ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ അലയടിക്കുന്ന സാഹചര്യത്തിൽ ഏതാനും ദിവസങ്ങളിലേക്ക് അത് ഒതുക്കിയാലും.  രണ്ടിടത്തേയും തെരഞ്ഞെടുപ്പുഫലം ഡിസംബർ 18നാണ് പ്രഖ്യാപിക്കുക.  ഡിസംബർ 20 മുതൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചാൽതന്നെ ഒരാഴ്ചകൊണ്ട് പിരിയേണ്ടിവരും.  
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞവർഷംമുതൽ ഫെബ്രുവരി മുതൽ നിശ്ചയിച്ചത് മോദി ഗവണ്മെന്റാണ്.  അതുകൊണ്ട് ജനുവരിയിലേക്ക് ശീതകാലസമ്മേളനം നീട്ടാനാവില്ല. 1955 ഏപ്രിൽ 22ന് ചേർന്ന ലോകസഭയുടെ ജനറൽ പർപ്പസ് കമ്മറ്റിയാണ്  ബജറ്റ് സമ്മേളനം, മഴക്കാല സമ്മേളനം, ശീതകാല സമ്മേളനം എന്ന നിലയിൽ പാർലമെന്റ് സമ്മേളനം മൂന്നായി നടത്താൻ ശുപാർശ ചെയ്തത്. ഈ സമ്മേളനങ്ങൾ നടത്തേണ്ട സമയക്രമമനുസരിച്ച് ശീതകാല സമ്മേളനം നവംബർ - ഡിസംബറിൽതന്നെ പൂർത്തിയാക്കണം.  
നോട്ടുറദ്ദാക്കലും ജി.എസ്.ടി നടപ്പാക്കലും ദേശീയ സമ്പദ് വ്യവസ്ഥയേയും ജനജീവിതത്തെയും പ്രതിസന്ധിയിലാഴ്ത്തിയ വേളയിൽ പാർലമെന്റ് സമ്മേളനം നടക്കാതെപോകുന്നത് ജനാധിപത്യ ക്രമത്തെ തകർക്കലാണ്. ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളും അവരുടെ പ്രതിഷേധവും പ്രധാനമന്ത്രി മോദിയും ഗവണ്മെന്റും ജനപ്രതിനിധികളിൽനിന്ന് നേരിൽ കേൾക്കേണ്ടതുണ്ട്.  മറുപടി കൊടുക്കുകയും പരിഹാര നടപടി അറിയിക്കേണ്ടതും പാർലമെന്റിന്റെ ഇരു സഭകളിലുമാണ്. അതിൽനിന്ന് ധിക്കാരപൂർവ്വം ഒഴിഞ്ഞുമാറാൻ സ്പീക്കറെക്കൂടി ആയുധമാക്കുന്നു. 
കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ പേരുപറഞ്ഞ് നോട്ടുകൾ റദ്ദാക്കി.  അത് ബോധ്യപ്പെടുത്തുന്ന കണക്കുകൾപോലും പാർലമെന്റിനെയോ ജനങ്ങളെയോ ഇനിയും അറിയിച്ചിട്ടില്ല.  ജി.എസ്.ടി ഏർപ്പെടുത്തി.  തുടർന്ന് സംഭവിക്കുമെന്നു പ്രഖ്യാപിച്ച കാര്യങ്ങളൊന്നും പ്രയോഗത്തിൽ വന്നിട്ടില്ല. പ്രധാനമന്ത്രിയുടെ പാർട്ടിയിൽനിന്നുള്ള മുതിർന്ന നേതാക്കൾതന്നെ തെറ്റായ ഈ പോക്കിനെതിരെ പരസ്യ വിമർശനവുമായി രംഗത്തുണ്ട്.   ഈ പശ്ചാത്തലത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും പാർലമെന്റിൽ മുഖാമുഖംനിന്ന് യഥാർത്ഥ വസ്തുതകൾ നിരത്തേണ്ടതുണ്ട്. അതിൽനിന്നാണ് ഒളിച്ചോടുന്നത്.  
പൂച്ചയ്ക്ക് പൊന്നുരുക്കുന്നേടത്ത് കാര്യമെന്ത് എന്ന രീതിയിൽ ഭരണ തീരുമാനമെടുക്കുന്നതിൽ പാർലമെന്റിനുള്ള ജനാധിപത്യപരമായ പങ്ക് ആദ്യം നിഷേധിച്ചത് ജനങ്ങളുടെ രക്ഷകയായി വന്ന ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥാ ഭരണവുമായിരുന്നു.  യു.പി.എ ഗവണ്മെന്റിന്റെ അഴിമതിക്കും വികസനം മരവിപ്പിച്ച ഭരണത്തിനുമെതിരായ ജനരോഷത്തിന്റെ പ്രതീകമായി ഭരണത്തിലേറുകയായിരുന്നു പ്രധാനമന്ത്രി മോദി. അധികാര നേതൃത്വത്തിലിരിക്കുന്നവർക്കെതിരെ അഴിമതിയുടെ ഗുരുതരമായ ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ അവ ഉയർത്തുന്ന മാധ്യമങ്ങൾക്കും നവ മാധ്യമങ്ങൾക്കുമെതിരെ അടിയന്തരാവസ്ഥയിലെന്നപോലെ കരിനിയമങ്ങൾ ഇപ്പോൾ കൊണ്ടുവരികയാണ്. അപ്രഖ്യാപിതമായ ഒരടിയന്തരാവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നുകൂടിയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. 
പാർലമെന്റിന്റെ ജനാധിപത്യമുഖവും ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉയർന്നുനിന്നത് 1952 - 57ലെ ഒന്നാം സഭയിലാണ്. എന്തെല്ലാം വിമർശനങ്ങൾ നയപരമായി ഉന്നയിക്കാമെങ്കിലും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ മാതൃകാപരമായി കെട്ടിപ്പടുത്തത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുതന്നെയാണ്.  പ്രതിപക്ഷം ഏറ്റവും ദുർബലമായും ശിഥിലീകരിക്കപ്പെട്ടും കാണപ്പെട്ടിട്ടും പ്രതിപക്ഷ ബഹുമാനത്തിന്റെയും സമന്വയത്തിന്റെയും സമീപനം നെഹ്‌റു മാതൃകാപരമായി കാണിച്ചു. പാർലമെന്റ് ഊർജ്ജസ്വലവും പ്രതിബദ്ധതയുള്ളതും പ്രതീക്ഷ നൽകുന്നതും ആയി ഉയർന്നുനിന്നത് ആദ്യഘട്ടത്തിലാണ്. പ്രതിപക്ഷ നേതാക്കളും അംഗങ്ങളും ഭരണകക്ഷിയോളമോ അതിലേറെയോ സഭയോടും ജനങ്ങളോടും ഉത്തരവാദിത്വബോധം പുലർത്തി. പാർലമെന്റിനെ ഊർജ്ജസ്വലമാക്കാൻ നെഹ്‌റു സഭയിലേയും ചർച്ചകളിലേയും  സജീവ സാന്നിധ്യവുമായി. 
എന്നാൽ പാർലമെന്ററി സ്ഥാപനത്തോടുള്ള അനാദരവും അവഗണനയും ഇന്ദിരാഗാന്ധി തൊട്ടാണ് തുടങ്ങിയത്. അവിശ്വാസപ്രമേയം സഭ ചർച്ചചെയ്യുമ്പോൾപോലും ഇന്ദിരാഗാന്ധി വിദേശത്തേക്കുപോയി. പാർലമെന്റിനെ അവരൊരു റബ്ബർ സ്റ്റാമ്പാക്കി. വി.പി സിങിന്റെയും ചന്ദ്രശേഖറിന്റെയും ഭരണഘട്ടത്തിലാണ് പാർലമെന്റിന്റെ പ്രാമുഖ്യം തിരികെ കൊണ്ടുവന്നത്.  
ബ്രിട്ടനിൽനിന്നുള്ള വെസ്റ്റ് മിനിസ്റ്റർ പാർലമെന്ററി മാതൃക ഇന്ത്യ വികസിപ്പിച്ചെങ്കിലും അതിന്റെ പ്രാധാന്യം തകർക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയുണ്ടായി. 1952-57ൽ ലോക്‌സഭയും രാജ്യസഭയും യഥാക്രമം 151 ഉം 113ഉം ദിവസം പ്രവർത്തിച്ചു. പിൽക്കാലത്ത് അത് 76ഉം 66ഉം  അതിലും കുറഞ്ഞും പ്രവർത്തിക്കുന്ന സ്ഥിതിയുമുണ്ടായി. സഭ സ്തംഭിപ്പിച്ചാലേ ഗവണ്മെന്റിന്റെ കണ്ണും കാതും തുറപ്പിക്കാനാകൂ എന്ന അവസ്ഥയിൽ പ്രതിപക്ഷവും എത്തിപ്പെട്ടു എന്നതായി സ്ഥിതി. 
പാർലമെന്ററി ജനാധിപത്യത്തിൽ പാർലമെന്റാണ് ഗവണ്മെന്റിനെയും ജനങ്ങളെയും ബന്ധപ്പെടുത്തുന്നത്.  അത് ദുർബലമാകുമ്പോൾ, പ്രവർത്തന ക്ഷമമല്ലാതാക്കുമ്പോൾ പ്രാതിനിധ്യ ജനാധിപത്യവും ജനങ്ങളും പരാജയപ്പെടുന്നു. 
നിയമനിർമ്മാണങ്ങളുടെ പ്രാമുഖ്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോഴും അവയുടെ അനന്തര വിധിയെന്തെന്ന് ജനങ്ങളറിയുന്നില്ല. 2016 ജൂലൈയ്ക്കുമുമ്പ് പാർലമെന്റ് പാസാക്കിയ 43 നിയമങ്ങൾ ചട്ടങ്ങൾ നിർമ്മിക്കാത്തതുകൊണ്ട് നടപ്പാക്കാതെ ശീതീകരണിയിലാണെന്ന് പാർലമെന്റിന്റെ സബോർഡിനേറ്റ് ലെജിസ്ലേഷൻ  കമ്മറ്റി അവലോകന റിപ്പോർട്ടിൽ വെളിപ്പെടുത്തിയത് ഉദാഹരണം.  പാർലമെന്റിന്റെ പരമാധികാരം ഭരണാധികാരികളുടെ അവഗണനയിലും സ്വേച്ഛാധിപത്യത്തിലും തുടർച്ചയായി കീഴ്‌പ്പെടുകയാണ്. 
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ഏറിയപങ്കും വിദേശ സന്ദർശനത്തിനുപോയി  പ്രധാനമന്ത്രി മോദി തന്റെ ശൈലിയും നിലപാടും ആദ്യമേ വെളിപ്പെടുത്തി. പാർലമെന്ററി കുപ്പിയിൽ നിറച്ച പ്രസിഡൻഷ്യൽ ഭരണ മാതൃകയാണ് മോദി നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ആരെങ്കിലും മോദിക്ക് മാതൃകയുണ്ടെങ്കിൽ അത് ഇന്ദിരാഗാന്ധി മാത്രമാണ്. 
ആ നിലയ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷനെ ചൊൽപ്പടിക്കു നിർത്തുക, പാർലമെന്റിന്റെ പ്രവർത്തന ക്രമംതന്നെ തന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് അനുസൃതമാക്കി മാറ്റുക, വികസനവും ജനങ്ങളുടെ അവകാശവും അധികാരവും പറഞ്ഞ് സ്വേച്ഛാധിപത്യ വാഴ്ചയിലേക്ക് മുന്നേറുക - ഇത്തരമൊരു അപകട പാതയിലൂടെയാണ് നമ്മുടെ പാർലമെന്ററി ഭരണം ഇപ്പോൾ മുന്നോട്ടുപോകുന്നത്. മോദിയിൽനിന്ന് ഈ മാതൃകകളിൽ ചിലത് കേരളമടക്കം പകർത്തുന്നു എന്നുകൂടി ഒപ്പം മനസിലാക്കേണ്ടതുണ്ട്. 
 

Latest News