മക്ക- ജീവിത സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ അടിച്ചൊതുക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ സമീപനം ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ജനപക്ഷ സമരങ്ങൾക്ക് പിന്തുണ നൽകും. ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹം മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് ഒരിക്കലും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം. ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുകയും വേണം.
ഗെയിൽ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ഗുരുതരമായ വകുപ്പുകളിൽ കേസെടുത്തത് പുനഃപരിശോധിക്കണമെന്നും കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. മക്ക കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ്, ജിദ്ദ കെ.എം.സി.സി നേതാവും വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ട്രഷററുമായ അലി അക്ബർ, സി.എച്ച് മഹ്മൂദ് ഹാജി, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കെ.കെ.എം അശ്റഫ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും ഹംസ സലാം നന്ദിയും പറഞ്ഞു.