Sorry, you need to enable JavaScript to visit this website.

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണവും കാറും കവര്‍ന്ന സംഘം പിടിയില്‍

എടപ്പാള്‍- ചങ്ങരംകുളത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണവും കാറും കവര്‍ന്ന എട്ടംഗ സംഘം പിടിയില്‍. ചാലിശ്ശേരി സ്വദേശിയായ അടക്ക വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് 22 പവന്‍ സ്വര്‍ണവും കാറും കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതിയടക്കം എട്ട് പേരെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഒറ്റപ്പിലാവ് സ്വദേശിയും വെളിയംകോട് താമസക്കാരനുമായ വെളുത്തംപാട്ട് നവാസ്(37), മാറഞ്ചേരി പരിച്ചകം പള്ളിത്താഴത്ത് ഷഹീര്‍ഷാ(32), ഒറ്റപ്പാലം കണ്ണിയാംപുറം ചാത്തന്‍പിലാക്കല്‍ വിഷ്ണു (32), മാറഞ്ചേരി പരിച്ചകം പള്ളിപ്പറമ്പില്‍ അഷ്‌കര്‍(38), തൃശൂര്‍ പുത്തന്‍പീടിക തച്ചാട്ട് സുജിത്ത്(27), പെരുമ്പിലാവ് തിപ്പിലശേരി വലിയ പീടികയില്‍ അജ്മല്‍(24), പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ ചോറുവളപ്പില്‍ സോമരാജന്‍(47), ഒറ്റപ്പാലം കണ്ണിയാംപുറം പാറക്കല്‍ ജിഷ്ണു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലുമായി പോലീസ് ഒരു മാസത്തിലേറെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.
ഒക്ടോബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്ക വ്യാപാരിയുമായ ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടില്‍ ഖാദറിനെയും മുഖ്യപ്രതിയും ആല്‍ബം സംവിധായകനുമായ ഷഹീര്‍ഷായുടെയും നവാസിന്റെയും നേതൃത്വത്തില്‍ ആല്‍ബത്തില്‍ അഭിനയിക്കാനെന്ന വ്യാജേനെ എത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
എടപ്പാള്‍ പാലപ്രക്കടുത്ത് ലൗലി കോര്‍ണറില്‍ ലൊക്കേഷന്‍ പരിചയപ്പെടുത്തിയ ശേഷം അണ്ണക്കംപാട് സാഗര്‍ ലോഡ്ജില്‍ എത്തിച്ച് മുന്‍ ബിസിനസ് പാര്‍ട്ണര്‍ കൂടിയായ ചാലിശ്ശേരി സ്വദേശിക്ക് മൂന്നര കോടി രൂപ നല്‍കാനുണ്ടെന്നും അത് നല്‍കണമെന്നും 20 ഓളം പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തുകയും വഴങ്ങാതിരുന്ന ഷിജോയിയെ കെട്ടിയിട്ട് മര്‍ദിക്കുകയും മയക്ക് ഗുളിക കൊടുത്ത് വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു. പിന്നീട് ഷിജോയിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന 22 പവന്‍ സ്വര്‍ണമാലയും വില കൂടിയ ഡയമണ്ട് മോതിരം, വാച്ച്, ആഡംബര കാറ് അടക്കം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കവര്‍ച്ച ചെയ്ത ശേഷം 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടില്‍ ഇറക്കി വിടുകയായിരുന്നു.
ഇതിനിടെ ഷിജോയിയെ കാണാനില്ലെന്നു ഷിജോയിയുടെ വീട്ടുകാര്‍ ചാലിശേരി പോലീസിനു പരാതി നല്‍കിയിരുന്നു. പരാതി പിന്നീട് ചങ്ങരംകുളം പോലീസിനു കൈമാറി. തുടര്‍ന്നു തൃശൂര്‍ റേഞ്ച് ഡി.ഐ.ജി കെ.സുരേന്ദ്രന്റെയും മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിന്റെയും മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെയും ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നു പിടികൂടിയത്. പ്രതികള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

 

Latest News