റിയാദ് - മൂന്നര വർഷമായി തുടരുന്ന ഗൾഫ് പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെ അന്ത്യമുണ്ടാക്കുന്നതിന് നടത്തുന്ന മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായ ചർച്ചകൾ വിജയകരമാണെന്ന് കുവൈത്ത് വിദേശ മന്ത്രിയും ആക്ടിംഗ് ഇൻഫർമേഷൻ മന്ത്രിയുമായ ശൈഖ് അഹ്മദ് നാസിർ അൽമുഹമ്മദ് അൽസ്വബാഹ് അറിയിച്ചു. ഗൾഫിൽ അനുരഞ്ജനം സാക്ഷാൽക്കരിക്കാനുള്ള താൽപര്യം ബന്ധപ്പെട്ട എല്ലാ കക്ഷികളും സ്ഥിരീകരിച്ചതായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മുൻ അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് നടത്തിയ ശ്രമങ്ങളുടെ തുടർച്ചയെന്നോണം കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ വിശദാംശങ്ങൾ കുവൈത്ത് വിദേശ മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ കാലയളവിൽ നടന്ന ഫലപ്രദമായ ചർച്ചകളിൽ മുഴുവൻ കക്ഷികളും ഗൾഫ്, അറബ് ഐക്യദാർഢ്യം, സ്ഥിരത എന്നിവയോടുള്ള താൽപര്യവും ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിൽ ശാശ്വത ഐക്യദാർഢ്യവും ജനങ്ങളുടെ ക്ഷേമവും സാക്ഷാൽക്കരിക്കുന്ന നിലക്ക് അന്തിമ കരാറിലെത്താനുള്ള ആഗ്രഹവും സ്ഥിരീകരിച്ചതായി ശൈഖ് അഹ്മദ് നാസിർ അൽമുഹമ്മദ് അൽസ്വബാഹ് പറഞ്ഞു.
തർക്കം പരിഹരിക്കുന്ന മാർഗത്തിൽ ഫലപ്രദമായ ഫലങ്ങൾ കൈവരിക്കുന്നതിന് അടുത്തിടെ നടത്തിയ വിലപ്പെട്ട ശ്രമങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും മുതിർന്ന ഉപദേശകനുമായ ജരേദ് കുഷ്നറിന് കുവൈത്ത് വിദേശ മന്ത്രി നന്ദി പറഞ്ഞു. ഗൾഫ് പ്രതിസന്ധിക്ക് അന്ത്യമാകുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് വിദേശ മന്ത്രി ശൈഖ് അഹ്മദ് നാസിർ അൽമുഹമ്മദ് അൽസ്വബാഹ് പുറത്തിറക്കിയ പ്രസ്താവനയെ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്റഫ് സ്വാഗതം ചെയ്തു.






