ഖത്തറില്‍ ഓട്ടോമാറ്റിക് റീഎന്‍ട്രി, പ്രവാസികള്‍ക്ക് പ്രയോജനം

ദോഹ- ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രാ നടപടികള്‍ ലളിതമാക്കിയുള്ള ഓട്ടോമാറ്റിക് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായി. പെര്‍മിറ്റ് കാലാവധി ഏഴു മാസം വരെയാണ്.

നവംബര്‍ 29 മുതലാണ് രാജ്യത്തുള്ള പ്രവാസികള്‍ക്കായി ഓട്ടോമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായത്. പ്രവാസി താമസക്കാരന്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ തന്നെ തിരികെ ദോഹയിലേക്ക് മടങ്ങിയെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ട്രി പെര്‍മിറ്റാണ് അപേക്ഷ നല്‍കാതെ തന്നെ ഓട്ടോമാറ്റിക്കായി ലഭിക്കുന്നത്.

ഹമദ് വിമാനത്താവളത്തിലെ ഇമിഗ്രേഷനില്‍ എക്‌സിറ്റ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍നിന്നും എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതായി കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് പോയ പ്രവാസികള്‍ വ്യക്തമാക്കി. 2021 ജൂണ്‍ വരെയാണ് മിക്കവര്‍ക്കും ലഭിച്ച പെര്‍മിറ്റിന്റെ കാലാവധി. ഇന്ത്യയിലേക്ക് പോയ പ്രവാസികളുടെ പെര്‍മിറ്റില്‍ തിരികെ ദോഹയിലെത്തുമ്പോള്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ എന്നതും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസി താമസക്കാര്‍ക്ക് മടങ്ങിയെത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഓട്ടോമാറ്റിക് പെര്‍മിറ്റ് സംവിധാനം. അതേസമയം തിരികെ എത്തുമ്പോഴുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റമില്ല. മടങ്ങിയെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഹോട്ടല്‍, ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ രാജ്യത്തിന് പുറത്തു കഴിയുന്നവരും നവംബര്‍ 29 ന് മുമ്പ് വിദേശയാത്രക്ക് പോയവരുമായ പ്രവാസികള്‍ ഖത്തര്‍ പോര്‍ട്ടല്‍ മുഖേന എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിച്ചാല്‍ മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളു. പോര്‍ട്ടല്‍ മുഖേന ഒരു മാസത്തെ കാലാവധിയില്‍ ലഭിക്കുന്ന പെര്‍മിറ്റ് ഒരുമാസത്തേക്ക് കൂടി പുതുക്കാനും കഴിയും. പെര്‍മിറ്റ് ലഭിച്ചാല്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ലഭ്യത അനുസരിച്ച് മടങ്ങിയെത്താം.

 

Latest News