ബി.ജെ.പി എം.എല്‍.എ തള്ളിയതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രം വേണ്ടിവന്നുവെന്ന് വനിതാ കൗണ്‍സിലര്‍

ബംഗളൂരു- കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ തള്ളിയതിനെ തുടര്‍ന്ന്  വനിതാ കൗണ്‍സിലര്‍ ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം ഗര്‍ഭഛിദ്രം നടത്തി. എന്നാല്‍ ഇവര്‍ക്ക് ഗര്‍ഭം ധരിക്കാനാവില്ലെന്ന വാദവുമായി തെര്‍ദാല്‍ ബി.ജെ.പി എം.എല്‍.എ രംഗത്തുവന്നു
ഉന്തും തള്ളും നടന്ന് ഒരു മാസത്തിനുശേഷമാണ് വനിതാ കൗണ്‍സിലര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കൗണ്‍സിലര്‍ ചാന്ദ്‌നി നായിക് മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി പത്രിക നല്‍കാന്‍ മഹാലിംഗപുരത്തെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലേക്ക് പോകുമ്പോഴാണ് എം.എല്‍.എ സിദ്ദു സവാഡിയും കൂട്ടാളികളും തടഞ്ഞിരുന്നത്. നവംബര്‍ ഒമ്പതിനായിരുന്നു സംഭവം. പ്രധാന ഗെയിറ്റില്‍വെച്ച് തള്ളിയിട്ട കൗണ്‍സിലറെ നിലത്ത് വലിച്ചഴച്ചതായും പറയുന്നു.

പ്രധാന ഗെയിറ്റില്‍നിന്ന് കെട്ടിടത്തിന്റെ പ്രവേശന കവാടം വരെ തള്ളിയെന്നും ഗെയിറ്റില്‍ ഇടിച്ചിരുന്നുവെന്നും അതിനശേഷമാണ് സങ്കീര്‍ണതകള്‍ തുടങ്ങിയതെന്നും ഗര്‍ഭഛിദ്രത്തിനു വിധയയായ ചാന്ദ്‌നി മഹാലിംഗപുരത്ത് വാര്‍ത്താ ലേഖകരോട് പറഞ്ഞു.

എന്നാല്‍  ചാന്ദ്‌നി നായിക് ആറു വര്‍ഷം മുമ്പ് വന്ദ്യംകരണം നടത്തിയ സ്ത്രീയാണെന്ന്  അവകാശവാദവുമായി എം.എല്‍.എ സിദ്ദു സവാഡി രംഗത്തുവന്നു.

സമീപകാലത്ത് ഗര്‍ഭച്ഛിദ്രം നടന്നിട്ടില്ലെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കൗണ്‍സിലര്‍മാരായ ചാന്ദ്‌നി നായിക്, സവിത ഹുറകാഡ്‌ലി, ഗോദാവരി എന്നിവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാലിംഗപുരം ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുര്‍ന്നാണ്  തെര്‍ദല്‍ എം.എല്‍.എ സിദ്ദു സവാഡിയും കൂട്ടാളികളും ഇവരെ തടഞ്ഞിരുന്നത്. ബി.ജെ.പി പദവികള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് വനിതാ കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിന്റെ സഹായം തേടിയിരുന്നത്.

എം.എല്‍.എക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുണ്ട്.

 

Latest News