തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടപ്പിൽ ദുർഭരണത്തിനും ഫാസിസത്തിനുമെതിരായി താഴേത്തട്ടിൽ എല്ലാ സംഘടനകളുമായും സഹകരിക്കാൻ ജില്ലാ ഘടകങ്ങൾക്ക് അനുവാദം നൽകിയതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. വെൽഫെയർ പാർട്ടി, ആർ.എം.പി എന്നീ പാർട്ടികളുമായുള്ള നീക്കുപോക്കിന് യു.ഡി.എഫ് അനുമതി നൽകിയിരുന്നു. ഈ പാർട്ടികളുമായി നീക്കുപോക്കിന് ധാരണ ഉണ്ടാക്കാൻ പ്രദേശിക നേതൃത്വങ്ങൾക്ക് കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് യോഗം അധികാരം നൽകിയിരുന്നു. അതേസമയം വെൽഫെയർ പാർട്ടിയുമായി മുന്നണിയോ സഖ്യമോ ഇല്ല. സാധാരണ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ പാർട്ടികളുമായി യു.ഡി.എഫ് ധാരണയുണ്ടാക്കുന്നുവെന്ന സി.പി.എം ആരോപണം സംബന്ധിച്ച ചോദ്യത്തിന് മാർകിസ്റ്റ് പാർട്ടി പണ്ട് വെൽഫെയർ പാർട്ടിയുമായി ചേർന്ന് മത്സരിച്ചിട്ടില്ലേയെന്നായിരുന്നു മറുപടി. ഒരേ പാർട്ടി എൽ.ഡി.എഫിനെ സഹായിക്കുമ്പോൾ മതേതരരും യു.ഡി.എഫിന്റെ കൂടെ നിൽക്കുമ്പോൾ വർഗീയവാദികളുമാകുന്നത് എങ്ങിനെയാണെന്നും അദ്ദേഹം ചോദിച്ചു.
പണ്ട് ഇ.എം.എസ് പറഞ്ഞ പോലെ തൈലാദിവസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ അത് ശുദ്ധമാവും. അതുപോലെ ഏതു പാർട്ടിയും വർഗീയതയിലായാൽ അത് പിണറായി തൊട്ടാൽ മതേതരമാകുമെന്നും യു.ഡി.എഫ് കൺവീനർ പരിഹസിച്ചു.