Sorry, you need to enable JavaScript to visit this website.

ബി.ജെ.പി സ്ഥാനാർഥിയായത് കാരണം  വീട്ടിലേക്കുള്ള വഴിയടച്ചതായി പരാതി

സ്ഥാനാർഥിയായതിന്റെ പേരിൽ വീട്ടിലേക്കുള്ള വഴി അടച്ചുവെന്ന് പരാതിപ്പെടുന്ന ഇ.വി. മോഹനനും കുടുംബവും എൻ. ഹരിദാസിനൊപ്പം.

കണ്ണൂർ- ജനസ്വാധീനം നഷ്ടപ്പെട്ട് പരാജയം മുന്നിൽ കാണുന്ന സി.പി.എം എതിർ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥിയായതിന്റെ പേരിൽ അവരുടെ വീടുകളിൽ പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാക്കുകയാണ്. 
ശ്രീകണ്ഠപുരം നെടുങ്ങോത്ത് 17-ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന ഇ.വി. മോഹനന്റെ വീട്ടിലേക്കുള്ള വഴി സി.പി.എമ്മുകാർ ചെങ്കല്ല് നിരത്തി തടസ്സപ്പെടുത്തി. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക കൊടുത്തതു മുതൽ ഇവിടെ ജീവിക്കാനാവില്ലെന്ന ഭീഷണിയായിരുന്നു. 40 വർഷമായി ഉപയോഗിക്കുന്ന വഴിയാണ് തടസ്സപ്പെടുത്തിയത്. കലക്ടർ, എസ്.പി. വില്ലേജ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ തുടങ്ങി എല്ലാവർക്കും പരാതി നൽകി. എന്നാൽ നടപടിയുണ്ടായില്ല. സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ പോലീസ് പറഞ്ഞത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവിടെ ജിവിക്കേണ്ടേയെന്നാണ്. ഇ.പി. ജയരാജന്റെ സഹോദരി ഇ.പി. ഭാർഗവിയുടെ നേതൃത്വത്തിലാണ് വഴി അടച്ചത്. 


ആന്തൂർ മുനിസിപ്പാലിറ്റിയിൽ രാജേന്ദ്രൻ എന്ന ബി.ജെ.പി സ്ഥാനാർഥിയെ പിൻതാങ്ങിയ രാജനെ ബലമായി പിടിച്ച് കൊണ്ടുവന്ന് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയിൽ ബി.ജെ.പിയുടെ ഒരു പ്രചാരണവും അനുവദിക്കുന്നില്ല. പിണറായി പാറപ്രത്ത് ബി.ജെ.പിയുടെ കൊടികളും ബോർഡും ഉൾപ്പടെ സകലതും നശിപ്പിച്ചു. പൊതുജനങ്ങൾ നോക്കി നിൽക്കെയാണ് സി.പി.എം അതിക്രമം. സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റായി പ്രവർത്തിക്കുന്ന പ്രേംദാസിന്റെ വീട്ടിലെത്തിയ സി.പി.എമ്മുകാർ കൊലപ്പെടുത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് അധികൃതർക്ക് പോലും സാധിക്കുന്നില്ല. ഇത്തരം വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഹരിദാസ് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാർ, ബിജു ഏളക്കുഴി, ബി.ജെ.പി ശ്രീകണ്ഠപുരം 17-ാം വാർഡ് സ്ഥാനാർഥി ഇ.വി. മോഹനൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

 

Latest News