തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74899 സ്ഥാനാർഥികൾ. 38593 പുരുഷന്മാരും 36305 സ്ത്രീകളും ട്രാൻസ്ജെന്റർ വിഭാഗത്തിൽനിന്നു ഒരാളുമാണ് മത്സരരംഗത്തുള്ളത്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ (1857). ഏറ്റവുമധികം വനിതാ സ്ഥാനാർഥികളും മലപ്പുറം ജില്ലയിലാണ് (4390). ട്രാൻസ്ജെന്റർ വിഭാഗത്തിലെ ഏക സ്ഥാനാർഥി കണ്ണൂർ കോർപ്പറേഷനിലാണ് മത്സരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മത്സര രംഗത്തുള്ളത് 6465 സ്ഥാനാർഥികളാണ്. ഇതിൽ 3343 പുരുഷന്മാരും 3122 സ്ത്രീകളുമാണുള്ളത്. കൊല്ലം 5723 (പു- 3040, സ്ത്രീ- 2683), പത്തനംതിട്ട 3699 (പു- 2014, സ്ത്രീ- 1685), ആലപ്പുഴ 5463 (പു- 2958, സ്ത്രീ- 2505), കോട്ടയം 5432 (പു- 2828, സ്ത്രീ- 2604), ഇടുക്കി 3234 (പു- 1646, സ്ത്രീ- 1588), എറണാകുളം 7255 (പു-3732, സ്ത്രീ- 3523), തൃശ്ശൂർ 7020 (പു- 3671, സ്ത്രീ- 3349), പാലക്കാട് 6587 (പു- 3321, സ്ത്രീ- 3266), മലപ്പുറം 8387 (പു- 3997, സ്ത്രീ- 4390), കോഴിക്കോട് 5985 (പു- 3078, സ്ത്രീ- 2907), വയനാട് 1857 (പു- 987, സ്ത്രീ- 870), കണ്ണൂർ 5144 (പു- 2630, സ്ത്രീ- 2513, ട്രാൻസ്ജെന്റർ- 1), കാസർകോട് 2648 (പു- 1348, സ്ത്രീ- 1300) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ജനവിധി തേടുന്ന സ്ഥാനാർഥികളുടെ ആകെ എണ്ണം.
കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
അന്തിമ സ്ഥാനാർഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കണക്കെടുക്കേണ്ടത്. സർട്ടിഫൈഡ് ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടിവരാമെന്നതിനാൽ ബാലറ്റുകളുടെ എണ്ണം കണക്കാക്കാൻ പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സഹായം വരണാധികാരി തേടേണ്ടതാണ്. വരണാധികാരിക്ക് മുൻകരുതലായി ആവശ്യമാണെന്നു കാണുന്ന പ്രത്യേക പോസ്റ്റൽ ബാലറ്റുപേപ്പറുകളുടെ കണക്ക് യാഥാർഥ്യബോധത്തോടെ എടുക്കേണ്ടതാണ്.