യുവതിയുടെ വയറ്റില്‍ മറന്നുവെച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു

തിരുവനന്തപുരം- പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവെച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്.  


വയറിനുള്ളില്‍ പഞ്ഞിക്കെട്ടുവെച്ച് തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് വലിയതുറ സ്വദേശിനിയായ അല്‍ഫിന് അലി (22)യുടെ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റിരുന്നു.

ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് യുവതിക്ക് എസ്.എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ  നടത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത നിലയിലാണ് യവതി.

രണ്ടാമത്തെ പ്രസവത്തിനായാണ് അല്‍ഫിനയെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രവേശപ്പിച്ചിരുന്നത്.  സിസേറിയന്‍ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിവിട്ട അല്‍ഫീനക്കു എഴുന്നേറ്റിരിക്കാന്‍ പോലുമാകാത്ത അവസ്ഥയായി. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് കണ്ടത്.

എസ്.എ.ടി ആശുപത്രിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ആദ്യം കീ ഹോള്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ വയറുകീറി പഞ്ഞിക്കെട്ട് പുറത്തെടുത്തു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാന്‍ ആശുപത്രി അധികൃതര്‍ വെല്ലുവിളിച്ചെന്ന് പറയുന്നു.  മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

Latest News