ഔഷധരംഗത്ത് ബഹ്‌റൈനും ഇന്ത്യയും കൈകോര്‍ക്കും

മനാമ- ഔഷധ വൈദ്യ ഉപകരണ നിര്‍മാണങ്ങളില്‍ ബഹ്‌റൈനും ഇന്ത്യയും കൈകോര്‍ക്കും. ലോകത്തിന്റെ മരുന്നുശാല എന്ന നിലയിലുള്ള ഇന്ത്യയുടെ ശേഷി ഗള്‍ഫ് മേഖലയിലെ ഇതര രാജ്യങ്ങളുമായി ചേര്‍ന്ന് ശക്തമാക്കാന്‍ കഴിയുമെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.
ജി.സി.സി രാജ്യങ്ങളില്‍ പ്രത്യേകിച്ച് സൗദി, ബഹ്‌റൈന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ 2000 കോടി ഡോളറിന്റെ ഔഷധ വ്യവസായ മാര്‍ക്കറ്റാണുള്ളത്. ഇതില്‍ 80 ശതമാനം മരുന്നുകളും ഇറക്കുമതി ചെയ്യുകയാണ് ഈ രാജ്യങ്ങളില്‍. ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ജനറിക്  മരുന്ന് ഉല്‍പാദകര്‍ എന്ന നിലയില്‍ ഈ സാധ്യത ഇന്ത്യക്കു പ്രയോജനപ്പെടുത്താം.

ബഹ്‌റൈന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇത് വലിയ അവസരമാണ് തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈനില്‍ മരുന്നു മേഖലയിലും ഹോമിയോപ്പതി രംഗത്തും ഇന്ത്യക്കു നല്ല സാന്നിധ്യമുണ്ട്. ബഹ്‌റൈനുമായി സഹകരിച്ച് ഇതു ശക്തിപ്പെടുത്താന്‍ കഴിയും. സ്വകാര്യ, പൊതു സംരംഭങ്ങളിലൂടെ ഇരുരാജ്യങ്ങളും ചേര്‍ന്ന് ബഹ്‌റൈനില്‍ത്തന്നെ മരുന്നു നിര്‍മാണം നടത്താനുള്ള സംവിധാനങ്ങളൊരുക്കാം. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ  വിഷന്‍ 2030 പ്രകാരം ആധുനിക ചികിത്സക്കും രോഗികള്‍ക്ക് ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്.

 

Latest News