Sorry, you need to enable JavaScript to visit this website.

തദ്ദേശ തെരഞ്ഞെടുപ്പു വേളയിൽ ചർച്ച ചെയ്യേണ്ടത്

കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലിലാണ്. മാസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നവരുണ്ട്. അതു പൂർണമായും ശരിയാണെന്നു പറയാനാകില്ല. കാരണം നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കക്ഷിരാഷ്ട്രീയം തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും കക്ഷിരാഷ്ട്രീയം ഘടകമാണ്. എന്നാൽ മറ്റനവധി ഘടകങ്ങളും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്നുറപ്പ്. മിക്കവാറും സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് നേരിട്ടറിയാമെന്നതിനാൽ തന്നെ അവരുടെ മുൻകാല പ്രവർത്തനങ്ങളും വ്യക്തിബന്ധങ്ങളുമെല്ലാം ഈ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുമെന്നുറപ്പ്.


തദ്ദേശ തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ വിമുക്തമാക്കണമെന്ന് വാദിക്കുന്നവരുണ്ട്. അതിനോട് പൂർണമായി യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും അടിത്തട്ടിലെ ഈ പ്രക്രിയയെ രാഷ്ട്രീയ വിമുക്തമാക്കുക എന്നാൽ ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർത്തിക്കളയലാണ്. മനുഷ്യ സമൂഹം ആഗോള തലത്തിൽ നേരിടുന്ന വിഷയങ്ങൾ മുതൽ പ്രാദേശിക വികസന വിഷയങ്ങൾ വരെയുള്ള എന്തിനോടും സ്ഥാനാർത്ഥികളുടേയും അവരുടെ പ്രസ്ഥാനങ്ങളുടേയും നിലപാടുകൾ ചർച്ചയാകണം. മനുഷ്യസമൂഹത്തിന്റെയും ജനാധിപത്യത്തിന്റേയും പ്രകൃതിയുടേയും ഭാവിയെ കുറി്ച്ചുള്ള ആശയങ്ങളും ചർച്ചയാകണം. ജനാധിപത്യത്തിനു വെല്ലുവിളിയാകുന്ന വിഷയങ്ങളെ കുറിച്ചുള്ള നിലപാടുകൾ ജനങ്ങളോടു പറയണം. സാമൂഹ്യ നീതി, സാമ്പത്തിക നീതി, ഫെഡറലിസം, മതേതരത്വം, വികസനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെല്ലാം ചർച്ചയാകണം. ആദിവാസികൾ, ദളിതർ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, ലൈംഗിക - ലിംഗ ന്യൂനപക്ഷങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയാൻ തയാറാകണം. വെള്ളം, വായു, വനം തുടങ്ങി വരും തലമുറക്കു കൂടി അവകാശപ്പെട്ട പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാൻ എന്തു ചെയ്യുമെന്നും പ്രഖ്യാപിക്കണം. ജാതീയവും ലിംഗപരവുമടക്കം നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുന്ന കാര്യത്തിലും നിലപാട് വ്യക്തമാക്കണം. തീർച്ചയായും നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള പ്രതികരണം കൂടിയാകണം ഈ അടിസ്ഥാനതല തെരഞ്ഞെടുപ്പ്. സ്വർണക്കടത്തു മുതൽ ലൈഫ് വരെ സമീപകാലത്ത് ഉയർന്നു വന്നിരിക്കുന്ന അഴിമതി ആരോപണങ്ങൾ മുതൽ മുന്നോക്ക സംവരണം വരെ ചർച്ചയാകണം. ഒപ്പം പ്രതിപക്ഷം തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ടോ എന്നും പിശോധിക്കപ്പെടണം. 


ഇതൊക്കെയാണെങ്കിലും ലോകാസഭ - നിയമസഭാ തെരഞ്ഞെടുപ്പുകളുമായി വലിയ അന്തരം ഈ തെരഞ്ഞെടുപ്പിനുണ്ട്. പ്രാദേശിക വികസന വിഷയങ്ങൾ ഇവിടെ വളരെ പ്രധാനമാകുന്നു. സ്ഥാനാർത്ഥികളും പ്രധാനം തന്നെ. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശ്രീകോവിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. അതേസമയം ഇന്ത്യൻ സാഹചര്യത്തിൽ മറ്റൊരു ഘടകം വളരെ പ്രധാനമായിരുന്നു. സ്വയം സമ്പൂർണ ഗ്രാമങ്ങളെക്കുറിച്ചൊക്കെ ചർച്ച ചെയ്തിരുന്ന കാലത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ കൊടികുത്തി വാഴുന്ന ജാതീയത കാണാതിരിക്കാൻ സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്നവർക്ക് കഴിയുമായിരുന്നില്ല. അതങ്ങനെ നിലനിൽക്കുന്നിടത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വൻ അധികാരങ്ങൾ നൽകുമ്പോൾ ആരാണവ കൈക്കലാക്കുക എന്ന ചോദ്യം ഉയർന്നിരുന്നു. ഗ്രാമസ്വരാജ് എന്ന ആശയം ഈ ജാതിവ്യവസ്ഥയെ സംരക്ഷിക്കുമെന്ന ധാരണ ന്യായമായിരുന്നു. ജാതീയതയെ തകർക്കുന്ന രീതിയിൽ വ്യവസായവൽക്കരണവും നഗരവൽക്കരണവും വികസിക്കുകയാണ് വേണ്ടതെന്ന വാദവും ഉന്നയിക്കപ്പെട്ടു. അതെത്ര മാത്രം മുന്നോട്ടു പോയെന്നു ഗൗരവമായി പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാട്ടിൻപുറങ്ങളിലെ ഭീകരമായ ജാതിപീഡനത്തെ അതിജീവിക്കാൻ ഒരു പരിധി വരെ കഴിഞ്ഞെങ്കിലും നഗരങ്ങളിലെത്തിയ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം ചേരികളിൽ എത്രയോ മോശം അവസ്ഥയിലാണെന്ന് കോവിഡ് കാലത്തെ അവരുടെ പലായന സമയത്ത് നാം കണ്ടതാണല്ലോ.


എന്തായാലും പിന്നീട് രാജീവ് ഗാന്ധിയുടെ ഭരണ കാലത്ത് അധികാര വികേന്ദ്രീകരണ പ്രക്രിയയിൽ രാജ്യം കുറെ മുന്നോട്ടു പോയി. കേരളത്തിലാകട്ടെ, ജനകീയസൂത്രണ പ്രക്രിയ ഈ മാറ്റത്തെ ത്വരിതപ്പെടുത്തി. ഇന്ന് വലിയ അധികാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. വലിയ ഫണ്ടുകൾ അവിടെയെത്തുന്നു. പലപ്പോഴും അവ പൂർണമായും വിനിയോഗിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ പല നിർണായക വിഷയങ്ങളിലും ഭരണ സമിതികൾ നിശ്ശബ്ദരായി ഇരിക്കേണ്ടിവരാറുണ്ട്. ഉദാഹരണം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഒരു വൻകിട സ്ഥാപനം വരികയാണെങ്കിൽ. പ്ലാച്ചിമടയിലും കാതിക്കുടത്തുമൊക്കെ ഇതു നാം കണ്ടു. എന്തിനേറെ, ആദിവാസികളുടെ വനാവകാശം പോലും വെല്ലുവിളിച്ചാണ് അതിരപ്പിള്ളിയും ഇപ്പോൾ ആനക്കയവും നടപ്പാക്കാൻ ശ്രമിക്കുന്നത്. പദ്ധതികൾക്കായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കലുകൾ നടക്കുമ്പോൾ ഒന്നും ചെയ്യാൻ പഞ്ചായത്തുകൾക്കാവുന്നില്ല. ഗ്രാമസഭകളും മറ്റും മിക്കപ്പോഴും നോക്കുകുത്തികളാണ്. 


ജനകീയാസൂത്രണം ഏറെക്കുറെ പാർട്ടി ആസൂത്രണമാണ്. ഏറ്റവും അടിസ്ഥാനമായ റോഡുകളും ജലവിതരണവും പോലും കുറ്റമറ്റതാക്കാൻ പൊതുവിൽ കഴിയുന്നില്ല. സർക്കാർ വകുപ്പുകളെ സമന്വയിപ്പിച്ച് പദ്ധതികൾ നടപ്പാക്കുന്നതിൽ മിക്കവാറും പരാജയമാണ്. പലപ്പോഴും ഉദ്യോഗസ്ഥരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കാൻ ഭരണ സമിതികൾക്കാവുന്നില്ല. നഗരങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ കാര്യം പറയാനുമില്ല. ഇന്നുമതിന് പരിഹാരമായിട്ടില്ല. മൃതദേഹ സംസ്‌കരണത്തിലും പ്രശ്‌നങ്ങൾ നിരവധി. ഈ പട്ടിക അനന്തമായി നീളുന്നതാണ്. അഴിമതി ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴും അസ്ഥാനത്താണ്. ഭരണ സമിതികളുടെ പ്രവർത്തനങ്ങളെ കുറിച്ച് സോഷ്യൽ ഓഡിറ്റിംഗും നടക്കുന്നില്ല. കേരളത്തെ സംബന്ധിച്ച് ബ്ലോക്ക് തലം ആവശ്യമാണോ എന്ന് ഇനിയെങ്കിലും പുനഃപരിശോധിക്കേണ്ടതാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എടുത്തുപറയത്തക്ക ഒന്ന് സ്ത്രീകളുടെ സാന്നിധ്യമാണല്ലോ. 50 ശതമാനം സംവരണം തന്നെയുള്ളതിനാൽ പലപ്പോഴും അതിനേക്കാൾ കൂടാറുണ്ട്. നിരവധി സ്ത്രീകൾ പുരുഷന്മാരേക്കാൾ കഴിവ് പ്രകടിപ്പിക്കുന്നുമുണ്ട്. എങ്കിലും പുരുഷന്റേയും പാർട്ടിയുടേയും ബാക്ക് സീറ്റ് ഡ്രൈവിംഗ് തുടരുകയാണ്. പലരുടേയും പൊതുജീവിതം അഞ്ചു വർഷം കൊണ്ട് അവസാനിക്കുന്നതും കാണാം. 


മത്സരിച്ച മണ്ഡലം ജനറലാകുമ്പോൾ ഇവർ പുറത്താകുന്നു. അടുത്ത തവണ മറ്റാരെങ്കിലും മത്സരിക്കാം. മെമ്പർമാരല്ലാതാകുന്ന സ്ത്രീകൾക്കാകട്ടെ കാര്യമായ പ്രവർത്തന മണ്ഡലമില്ലാത്തതിനാൽ ഗൃഹ ഭരണത്തിലേക്ക് തിരിച്ചുപോകുന്നു. ജനറൽ സീറ്റുകളിൽ സ്ത്രീകൾക്കും തുല്യ പ്രാതിനിധ്യം നൽകാൻ പാർട്ടികൾ തയാറാകണം. ചെറിയ മാറ്റങ്ങൾ ഈ തെരഞ്ഞെടുപ്പിൽ കാണാനുണ്ട്. മാത്രമല്ല, ഇക്കുറി ചെറുപ്പക്കാർ കൂടുതൽ രംഗത്തുണ്ട്. തീർച്ചയായും പിന്തുണക്കേണ്ട പ്രവണതയാണത്. 
തുടക്കത്തിൽ പറഞ്ഞ പോലെ കക്ഷിരാഷ്ട്രീയത്തെ മറികടക്കുന്ന ചില ഘടകങ്ങൾ ഈ തെരഞ്ഞെടുപ്പിനുണ്ട്. സ്ഥാനാർത്ഥികളും പാർട്ടികളും ജനങ്ങൾക്കു മുന്നിൽ പരമാവധി സുതാര്യമാണ്. നാടിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അവരോട് നേരിട്ട് ചോദിക്കാൻ പ്രചാരണ കാലത്ത് അവസരമുണ്ട്. അതുപയോഗിക്കാൻ തയാറാകണം എന്നു മാത്രം. മാത്രമല്ല, നാടിന്റെ അടിസ്ഥാന വികസനത്തിനായി കക്ഷിരാഷ്ട്രീയത്തെ മറികടക്കുന്ന ജനകീയ കൂട്ടായ്മകളും ആവശ്യമാണ്. അവ ജനാധിപത്യത്തിന്റെ അന്തഃസത്ത വർധിപ്പിക്കുകയേയുള്ളൂ. ഇക്കുറി സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം കൂട്ടായ്മകൾ രംഗത്തുണ്ട്. കൊച്ചിയടക്കം സംസ്ഥാനത്തു പലയിടത്തുമുള്ള  ജനമുന്നേറ്റം,   കിഴക്കമ്പലമടക്കം വിവിധയിടങ്ങളിലെ twetny  twetny, V 4 കൊച്ചി, V 4 തൃശൂർ, V 4 ചാലക്കുടി,  അവിണിശേരി രാഷ്ട്രീയ ചർച്ച,  പയ്യോളി ജനകീയ സമിതി, കോഴിക്കോട്  ദ പീപ്പിൾ, Save Kondotty Forum, മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിലെ ജനസഭ,  തൃശൂരിൽ വിവിധയിടങ്ങളിലെ സ്വരാജുകൾ എന്നിങ്ങനെ പട്ടിക നീളുന്നു. 


ചെല്ലാനം, പിഴല, വയൽക്കിളികൾ തുടങ്ങി പല ജനകീയ സമര പ്രവർത്തകരും തെരഞ്ഞെടുപ്പു രംഗത്തുണ്ട്. കാലങ്ങളായുള്ള തങ്ങളുടെ അവകാശങ്ങളോടും പോരാട്ടങ്ങളോടും മുഖം തിരിക്കുന്നതിനെതിരെയാണ് ഇവരുടെ പോരാട്ടം. കോഴിക്കോട് അലന്റെ പിതാവ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്വമാണ് ഏറ്റവും ശ്രദ്ധേയം. ഭരണകൂട ഭീകരതക്കെതിരെയാണ് അദ്ദേഹം പോരാടുന്നത്. തങ്ങളുടെ നയമല്ല എന്നു പ്രഖ്യാപിച്ച് യുഎപിഎയും വ്യാജ ഏറ്റുമുട്ടൽ കൊലകളും പോലീസ് അതിക്രമങ്ങളും നടപ്പാക്കുന്നതിനെതിരെയാണ് അദ്ദേഹത്തെിന്റെ പോരാട്ടം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ കഴിഞ്ഞ ദിവസം സർക്കാർ കൊണ്ടുവന്ന്, പിന്നീട് പിൻവലിച്ച ഓർഡിനൻസിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മത്സരം കൂടുതൽ പ്രസക്തമാകുന്നു.  കോട്ടയത്ത് വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനും മത്സരിക്കുന്നു. ഇവരുടെയെല്ലാം പങ്കാളിത്തം ജനാധിപത്യ പ്രക്രിയയെ കൂടുതൽ കരുത്തുള്ളതാക്കാനും രാഷ്ട്രീയ പാർട്ടികളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാനും സഹായിക്കുമെന്നു കരുതാം. 

Latest News