ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ദല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് പോലീസ്.
ബാരിക്കേഡുകള്‍ക്കു പുറമെ സിംഗു അതിര്‍ത്തിയില്‍ പോലീസ് മണ്ണു നിറച്ച ട്രക്കുകളും നിര്‍ത്തിയിട്ടിരിക്കയാണ്. കർഷകരുടെ ട്രാക്ടറുകള്‍ തടയുകയാണ് പോലീസിന്‍റെ ലക്ഷ്യം.
കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.
അതിനിടെ, കര്‍ഷകരെ ഹരിയാനയില്‍ ക്രൂരമായി നേരിട്ട നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ശക്തമായി അപലപിച്ചു. കര്‍ഷകരെ തല്ലിച്ചതച്ച പോലീസ് നടപടി കിരാതമാണെന്നും ഭരണഘടന ദിനമായ ഇന്ന് അത് ചെയ്തത് വിരോധാഭാസമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഭരണഘടന ദിനമായ ഇന്ന് സമാധാനപരമായി പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ ഭരണഘടനാപരമായ അവകാശം ഈ രീതിയില്‍ അടിച്ചമര്‍ത്തപ്പെടുന്നത് എത്ര ദു:ഖകരമാണ്. എന്തൊരു വിരോധാഭാസമാണ് ഇത്.
എം.എല്‍ ഖട്ടര്‍ ജി, ദയവുചെയ്ത് അവരെ കടന്നുപോകാന്‍ അനുവദിക്കൂ. അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താതിരിക്കൂ. സമാധാനപരമായി അവരെ ദല്‍ഹിയിലേക്ക് കടത്തിവിടൂവെന്നും അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു. രാജ്യത്തെ ഊട്ടുന്ന അവരുടെ കൈകള്‍ ചേര്‍ത്തുപിടിക്കണം. തള്ളിമാറ്റുകയല്ല വേണ്ടതെന്നും മറ്റൊരു ട്വീറ്റില്‍ അമരീന്ദര്‍ സിംഗ് എഴുതി.