കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾ രംഗത്ത്. വിമാനത്താവളത്തിന്റെ ലോഗോ ഉപയോഗിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം ഈടാക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട് തുടങ്ങിയതോടെയാണ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് പുറത്തായത്.
പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുളളവരെ നിയമിക്കുന്നു എന്നു പറഞ്ഞാണ് സോഷ്യൽ മീഡിയകളിൽ ഏജൻസികൾ പരസ്യം നൽകുന്നത്. എയർപോർട്ട് അതോറിറ്റി 111999@ ജിമെയിൽ ഡോ.കോം എന്ന മെയിലിൽ ബയോഡാറ്റയും അപേക്ഷകളും സമർപ്പിക്കാനാണ് നിർദേശം. എന്നാൽ ഒരു വിമാനത്താവളത്തിലും ഇത്തരത്തിൽ ഇമെയിൽ നിലവിലില്ല. എയർപോർട്ട് അതോറിറ്റിയിൽ ജോലിക്ക് വ്യക്തികളെയോ ഏജൻസികളെയോ ഇതുവരെ ചുമതലപ്പെടുത്തിയില്ല. പരാതികൾ ഏറിയതോടെ എയർപോർട്ട് അതോറിറ്റി റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ നടപടിയുമായി രംഗത്തെത്തി. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾ എയപോർട്ട് അതോറിറ്റിയുടെ ഐ.ഡി അല്ല ഉപോയഗിക്കുന്നതെന്നും ഇതിൽ ആരും വഞ്ചിതരാകരുതെന്നും അധികൃതർ അറയിച്ചു.
അതോറിറ്റിയിൽ വരുന്ന നിയമനങ്ങൾ സ്വന്തം വെബ്‌സൈറ്റിലോ എംപ്ലോയ്‌മെന്റ് ന്യൂസിലോ ആയിരിക്കും പരസ്യപ്പെടുത്തുക. അതോറിറ്റിയുടെ ഔദ്യോഗിക ജോലിക്ക് അപേക്ഷാ ഫീസ് മാത്രമേ വാങ്ങാറുളളൂ. മറ്റുളള പണമിടപാടുകൾ ഉണ്ടാകാറില്ല. പണം വാങ്ങി വഞ്ചിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും ഉദ്യോഗാർത്ഥികൾ നിയമ നടപടി സ്വീകരിക്കണമെന്നും എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു പറഞ്ഞു.