Sorry, you need to enable JavaScript to visit this website.

ഗതാഗത സഹായ പദ്ധതി: മൂവായിരം വനിതകൾ രജിസ്റ്റർ ചെയ്തു

റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്കുള്ള ഗതാഗത സഹായ പദ്ധതിയിൽ 19 ദിവസത്തിനിടെ 3,072 സൗദി വനിതകൾ രജിസ്റ്റർ ചെയ്തതായി മാനവശേഷി വികസന നിധി അറിയിച്ചു. കൂടുതൽ പേർക്ക് പ്രയോജനപ്പെടാൻ ലക്ഷ്യമിട്ടും രജിസ്‌ട്രേഷൻ നടപടികൾ എളുപ്പമാക്കാനും പദ്ധതിയിൽ പരിഷ്‌കാരങ്ങൾ വരുത്തിയ ശേഷമാണ് ഇത്രയും വനിതകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. 
പരിഷ്‌കാരങ്ങളുടെ ഭാഗമായി പ്രതിമാസ ഗതാഗത സഹായം 800 റിയാലിൽ നിന്ന് 1,100 റിയാലായി ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 6,000 റിയാലും അതിൽ കുറവും വേതനം ലഭിക്കുന്ന സൗദി വനിതകൾക്കാണ് ഗതാഗത ധനസഹായമായി പരമാവധി 1,100 റിയാൽ വരെ ലഭിക്കുക. 6,001 റിയാൽ മുതൽ 8,000 റിയാൽ വരെ വേതനം ലഭിക്കുന്നവർക്ക് ഗതാഗത സഹായമായി പരമാവധി 800 റിയാലാണ് ലഭിക്കുക. പദ്ധതി കാലാവധി 12 മാസത്തിൽ നിന്ന് 24 മാസമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലാ ജീവനക്കാരികളുടെ ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗത ചെലവിന്റെ 80 ശതമാനമാണ് പദ്ധതി വഴി മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യുക. അവശേഷിക്കുന്ന തുക ഗുണഭോക്താക്കൾ സ്വയം വഹിക്കണം. 
19 ദിവസത്തിനിടെ ഏറ്റവും കൂടുതൽ പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 2,043 സൗദി വനിതകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. രണ്ടാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 331 വനിതാ ജീവനക്കാരും മൂന്നാം സ്ഥാനത്തുള്ള മക്കാ പ്രവിശ്യയിൽ 293 വനിതാ ജീവനക്കാരും പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഡ്രൈവർമാരെന്നോണം സൗദി വനിതകൾക്കും പദ്ധതിയിൽ പങ്കാളിത്തം വഹിക്കാവുന്നതാണ്. പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ ആഗ്രഹിക്കുന്ന വനിതകൾ പദ്ധതി അംഗീകാരമുള്ള ഓൺലൈൻ ടാക്‌സി കമ്പനികളിൽ ചേരുകയാണ് വേണ്ടത്. 
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് അനുയോജ്യവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കാനും തൊഴിൽ വിപണിയിലെ വനിതാ പങ്കാളിത്തം ഉയർത്താനും ലക്ഷ്യമിട്ടാണ് 'വുസൂൽ' എന്ന് പേരിട്ട പദ്ധതി മാനവ ശേഷി വികസന നിധി നടപ്പാക്കുന്നത്. ലൈസൻസുള്ള ഓൺലൈൻ ടാക്‌സി കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  സുരക്ഷിതവും അനുയോജ്യവുമായ ഗതാഗത സംവിധാനത്തിന്റെ അഭാവം സ്വകാര്യ മേഖലയിലെ ജോലി സ്വീകരിക്കാൻ സൗദി വനിതകൾക്ക് പ്രതിബന്ധമായി മാറുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്താനും ലക്ഷ്യമിട്ടാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം 'വുസൂൽ' പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ ചെറിയ കുട്ടികളെ തൊഴിൽ സമയത്ത് ശിശുപരിചരണ കേന്ദ്രങ്ങളിലാക്കുന്നതിനും മാനവശേഷി വികസന നിധി വഴി ധനസഹായം നൽകുന്നുണ്ട്.
 

Tags

Latest News