യുഎഇയില്‍ ഡിസംബര്‍ മുതല്‍ പള്ളികളില്‍ ജുമുഅക്ക് അനുമതി, കര്‍ശന നിയന്ത്രണങ്ങള്‍; അറിയേണ്ടതെല്ലാം

ദുബായ്- യുഎഇയില്‍ ഡിസംബര്‍ നാലു മുതല്‍ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ജുമുഅക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ മുതല്‍ പള്ളികളില്‍ കുറഞ്ഞ എണ്ണം ആളുകള്‍ ചേര്‍ന്നുള്ള നമസ്‌ക്കാരം അനുവദിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച ജുമുഅ അനുവദിച്ചിരുന്നില്ല.

പള്ളികളില്‍ ഉള്‍ക്കൊള്ളുന്നതിന്റെ 30 ശതമാനം പേര്‍ക്കു മാത്രമെ പ്രവേശനം ലഭിക്കൂ. ഖുതുബയുടെ അര മണിക്കൂര്‍ മുമ്പ് പള്ളി തുറക്കും. നമസ്‌ക്കാരം കഴിഞ്ഞ് അര മണിക്കൂറിനു ശേഷം പള്ളി അടക്കുകയും ചെയ്യും. ഖുതുബയും നസ്‌ക്കാരവും 10 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കണം എന്നിവയാണ് പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍. 

അംഗസ്‌നാനം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ പള്ളിയില്‍ ഉണ്ടായിരിക്കില്ല. വാട്ടര്‍ ടാപ്പുകളും ശുചിമുറികളും അടച്ചിടും. അംഗസ്‌നാനം വീട്ടില്‍ നിന്നു തന്നെ ചെയ്തു വരാനാണ് നിര്‍ദേശം. 

നമസ്‌ക്കാര സമയത്തും വിശ്വാസികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. നമസ്‌ക്കാര വിരിപ്പും സ്വന്തമായി കൊണ്ടു വരണം. പ്രായമായവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പള്ളിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 

മഗ്രിബ് ഒഴികെയുള്ള മറ്റു നമസ്‌ക്കാരങ്ങള്‍ക്ക് പള്ളി 15 മിനിറ്റ് മുമ്പു മാത്രമെ തുറക്കൂ. മഗ്രിബിന് അഞ്ചു മിനിറ്റ് മുമ്പും. നമസ്‌ക്കാരത്തിനു ശേഷം 10 മിനിറ്റ് കഴിഞ്ഞാല്‍ എല്ലാ പള്ളികളും അടച്ചിടും. 

മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍

  • പള്ളിക്കു പുറത്ത് കൂട്ടംകൂടാന്‍ പാടില്ല
  • ഹസ്തദാനം ചെയ്യരുത്
  • വിശ്വാസികള്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം
  • പാരായണം ചെയ്യാനുള്ള ഖുര്‍ആനും സ്വന്തമായി കൊണ്ടുവരണം

Latest News