Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ കാൽപന്ത് പെരുമയ്ക്ക് ശക്തി പകരാൻ സൗദി രാജകുടുംബം

അബ്ദുല്ല ബിൻ മുസാഅദ് രാജകുമാരൻ

റിയാദ് - കേരളത്തിന്റെ കാൽപന്ത് പെരുമക്ക് മാറ്റു കൂട്ടാൻ സൗദി രാജകുടുംബത്തിന്റെ മുതൽ മുടക്ക്. 
സൗദി രാജകുമാരൻ അബ്ദുല്ല ബിൻ മുസാഅദ് ബിൻ അബ്ദുൽ അസീസിന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് വേൾഡ് ഗ്രൂപ്പ് കാലിക്കറ്റ് ക്വാർട്‌സ് ഫുട്‌ബോൾ ക്ലബ്ബ് സ്വന്തമാക്കി. കാലിക്കറ്റ് ക്വാർട്‌സ് ഫുട്‌ബോൾ ക്ലബ് ഏറ്റെടുത്ത യുനൈറ്റഡ് വേൾഡ് ഗ്രൂപ്പ് ക്ലബിന്റെ പേര് കേരള യുനൈറ്റഡ് ഫുട്‌ബോൾ ക്ലബ് എന്നാക്കി മാറ്റുകയും ചെയ്തു.
കേരള യുനൈറ്റഡിനു പുറമെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ഷെഫീൽഡ് യുനൈറ്റഡ്, ബെൽജിയം പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ബീർഷ്‌കോട്ട്, യു.എ.ഇ സെക്കന്റ് ഡിവിഷൻ ലീഗിൽ പങ്കെടുക്കുന്ന അൽഹിലാൽ യുനൈറ്റഡ് എന്നീ ക്ലബ്ബുകളും യുനൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. 


2027 എ.എഫ്.സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരം ഉൾപ്പെടെ, ഇന്ത്യൻ ആരാധകർക്ക് ഫുട്‌ബോളിനോടുള്ള അഭിനിവേശവും ഇന്ത്യയിൽ ഫുട്‌ബോൾ മേഖല സാക്ഷ്യം വഹിക്കുന്ന വലിയ വികാസവും കാലിക്കറ്റ് ക്വാർട്‌സ് ക്ലബ്ബ് ഏറ്റെടുക്കാൻ കാരണമാണെന്ന് യുനൈറ്റഡ് വേൾഡ് ഗ്രൂപ്പ് പറഞ്ഞു. ഇന്ത്യൻ ഫുട്‌ബോളിന്റെ മിടിക്കുന്ന ഹൃദയമാണ് കേരള സംസ്ഥാനം. കേരളത്തിൽ ഫുട്‌ബോൾ ഏറെ ജനപ്രിയമാണ്. ഇതാണ് കാലിക്കറ്റ് ക്വാർട്‌സ് ക്ലബ്ബിന്റെ പേര് സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റാൻ പ്രചോദനം. ക്ലബ്ബിന്റെ ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്. 
ഗ്രൂപ്പിന്റെ ബ്രാൻഡ് പ്രചരിപ്പിക്കുന്നതിനും ക്ലബ്ബുകളുടെ ജനപ്രീതി വർധിപ്പിക്കുന്നതിനും പുറമെ, കഠിനാധ്വാനത്തിലൂടെയും ആരാധകരുടെ പിന്തുണയോടെയും ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ ശ്രമിച്ച്, ക്ലബ്ബിനെ മത്സരാധിഷ്ഠിതമാക്കി ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട് എന്ന് യുനൈറ്റഡ് വേൾഡ് ഗ്രൂപ്പ് പറഞ്ഞു. ക്ലബ്ബിൽ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു അക്കാദമി സ്ഥാപിക്കുക എന്നത് തങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഏഷ്യൻ ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ തുടങ്ങിയ ഇന്ത്യൻ ഫുട്‌ബോളിന്റെ വികസനത്തിന് സംഭാവന നൽകാനും ആഗ്രഹിക്കുന്നതായി യുനൈറ്റഡ് വേൾഡ് ഗ്രൂപ്പ് പറഞ്ഞു. 

 


 

Latest News