തെരഞ്ഞെടുപ്പില്‍ തട്ടിപ്പു നടന്നിട്ടില്ലെന്നു പറഞ്ഞ ഉന്നത ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍- ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയിച്ച യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നിട്ടില്ലെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന തെരഞ്ഞെടുപ്പു സുരക്ഷാ ഉദ്യോഗസ്ഥനെ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പുറത്താക്കി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് പ്രഖ്യാപിച്ച ക്രിസ് ക്രെബ്‌സിനെതിരെയാണ് ട്രംപിന്റെ നടപടി. സൈബര്‍സെക്യൂരിറ്റി ആന്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ പദവിയില്‍ നിന്ന് ക്രെബ്‌സിനെ ഉടനടി നീക്കം ചെയ്യുന്നതായാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്.

ബൈഡന്റെ വിജയം ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ട്രംപ് ഒരു തെളിവുമില്ലാതെയാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപണം ആവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വ്യാപക തട്ടിപ്പു നടന്നുവെന്ന ട്രംപിന്റെ അടിസ്ഥാനരഹിതമായ ആരോപണത്തിനെതിരെ യുഎസ് മാധ്യമങ്ങളും വിവിധ ഏജന്‍സികളും രംഗത്തുണ്ടെങ്കിലും നിലപാടു മാറ്റാന്‍ ട്രംപ് തയാറായിട്ടില്ല. ജനുവരി വരെ കാലാവധിയുള്ള ട്രംപ് പ്രസിഡന്റ് പദവി ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ തന്റെ വാദത്തെ സ്ഥാപിക്കാനായി പല നടപടികളും സ്വീകരിച്ചു വരുന്നത്. 2020ലെ തെരഞ്ഞെടുപ്പ് ഏറ്റവും സുരക്ഷിതമായിരുന്നുവെന്ന ക്രിസ് ക്രെബ്‌സിന്റെ പ്രസ്താവന തെറ്റാണെന്നും വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നും ട്രംപ് ട്വീറ്റില്‍ ആവര്‍ത്തിച്ചു.
 

Latest News