ഹമാസ് കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായില്‍

ഗാസ സിറ്റി- ഹമാസിന്റെ ഗാസയിലെ സൈനിക താവളങ്ങളും ഭൂഗര്‍ഭ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രായില്‍ സേന അറിയിച്ചു. ഗാസ മുനമ്പില്‍നിന്ന് ശനിയാഴ്ച രാത്രി നടത്തിയ രണ്ട് റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്നാണ് ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന് സൈന്യം അവകാശപ്പെട്ടു.
ഗാസയില്‍നിന്ന് തൊടുത്ത രണ്ട റോക്കറ്റുകള്‍ തെക്കന്‍ ഇസ്രായേലില്‍ പതിക്കുകയും അപായ സൈറണുകള്‍ മുഴങ്ങുകയും ചെയ്തിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനവാസമില്ലാത്ത കേന്ദ്രങ്ങളിലാണ് റോക്കറ്റുകള്‍ പതിച്ചത്.
സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ഭീകരത ഇല്ലായ്മ ചെയ്യാന്‍ പ്രതിരോധ സേന സജ്ജമാണെന്നും ഇസ്രായില്‍ സേന ട്വീറ്റ് ചെയ്തു.
യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ടാങ്കുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ എ.എഫ്.പിയോട് പറഞ്ഞു.
ഖാന്‍ യൂനിസ്, റഫ, ബൈത്ത് ഹനീന്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഇസ്രായില്‍ ആക്രമണം നടന്നതായി ഗാസയിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
റോക്കറ്റ് ആക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും
ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രതിവാര മന്ത്രിസഭാ യോഗത്തില്‍  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ പോലും ഗാസയിലെ തീവ്രവാദ സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് ചെയ്യുകയെന്ന് ഇപ്പോള്‍
വിശദീകരിക്കുന്നില്ല, പക്ഷേ തുടര്‍ച്ചയായ ആക്രമണത്തിന്റെ വില കനത്തതും വളരെ ഭാരമുള്ളതുമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് -നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 12 ന് ഗാസ സിറ്റിയിലെ വീട്ടില്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഇസ്‌ലാമിക് ജിഹാദ് നേതാവ് ബഹാ അബു അല്‍അത്താ കൊലപ്പെടുത്തിയതിന്റെ വാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗാസയില്‍നിന്ന് റോക്കറ്റ് തൊടുത്തത്.
വാര്‍ഷികത്തിന് മുന്നോടിയായി ഏകദേശം 20 ദശലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു.

 

Latest News