ഇസ്രായിലില്‍ 80 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തിക്കും; ഫൈസറുമായി കരാര്‍

തെല്‍അവീവ്- അമേരിക്കന്‍ മരുന്ന്  കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച  കോവിഡ് വാക്‌സിന്റെ 80 ലക്ഷം ഡോസ് ഇസ്രായിലില്‍ എത്തിക്കാന്‍ കരാര്‍ ഒപ്പിടുമെന്ന് ഇസ്രായില്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ഇപ്പോഴും മൂന്നാംഘട്ട പരീക്ഷണത്തിലുള്ള മരുന്ന് 90 ശതമാനം ഫല്രപദമാണെന്ന് ഫൈസര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ ജനുവരിയില്‍ ഇസ്രായിലില്‍ വിതരണം ചെയ്യാനാണ് കരാര്‍.

കരാറിന് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ), ഇസ്രായില്‍ ആരോഗ്യ മന്ത്രാലയം എന്നിവയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. കരാര്‍ വഴി ഇസ്രായില്‍ ജനസംഖ്യയുടെ പകുതി പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി യൂലി എഡല്‍സ്‌റ്റെയിന്‍ പറഞ്ഞു.
ജനുവരിയില്‍ വിതരണം ആരംഭിക്കുമെന്നും ആദ്യഘട്ടത്തില്‍  80 ലക്ഷം ഡോസ് 40 ലക്ഷം ജനങ്ങള്‍ക്ക് മതിയാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായിലുമായി ഉണ്ടാക്കുന്ന കരാറിനെ കുറിച്ച് മരുന്ന് കമ്പനിയായ ഫൈസറിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
മൂന്നാം ഘട്ട ട്രയിലിലെ പ്രാഥമിക ഫലങ്ങള്‍ അനുസരിച്ച് തങ്ങളുടെ കോവിഡ് വാക്‌സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫൈസര്‍ അവകാശപ്പെട്ടിരുന്നത്.

ഇതിനകം പത്ത് ലക്ഷത്തിലേറെ പേരുടെ ജീവനെടുക്കുകയും വിവിധ രാജ്യങ്ങളിലെ സമ്പദ് ഘടന തകര്‍ക്കുകയും ചെയത് കോവിഡ് മഹാമാരിക്കെതിരായ വന്‍ വിജയമയാണ് ഫൈസര്‍ വികസിപ്പിച്ച വാക്‌സിനെ വിശേഷിപ്പിക്കുന്നത്.

 

Latest News