Sorry, you need to enable JavaScript to visit this website.

മകനു ചുറ്റുമുള്ളത് ക്രിമിനലുകള്‍-  വിജയിയുടെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍

ചെന്നൈ-നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പിതാവ് എസ്.എ.ചന്ദ്രശേഖര്‍. 'വിജയ് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയത്. അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണ്. പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണു വന്നതെങ്കിലും അത് അവന്‍ എഴുതിയതാകില്ല. മകനു ചുറ്റുമുള്ളത് ക്രിമിനലുകളാണെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യയും വ്യക്തമാക്കിയത്. വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍ പാര്‍ട്ടിയാക്കാനായിരുന്നു ചന്ദ്രശേഖര്‍ തിരുമാനിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്‌നമുണ്ടെന്നും 5 വര്‍ഷമായി പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്‌യുടെ അമ്മ ശോഭ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തില്‍ പിതാവിന്റെ പ്രതികരണമെത്തിയത്. തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വിജയ് നേരിട്ട് രംഗത്ത് എത്തുകയായിരുന്നു. തന്റെ ആരാധകരോട് പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കാനും വിജയ് ആവശ്യപ്പെട്ടിരുന്നു.ഒരു അസോസിയേഷന്‍ രൂപീകരിക്കുക എന്ന ആവശ്യവുമായാണ് ചന്ദ്രശേഖര്‍ തന്നെ സമീപിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ തനിക്ക് പാര്‍ട്ടിയിലേക്ക് വരാനോ എവിടെയെങ്കിലും ഒപ്പിടാനോ സാധിക്കില്ലെന്ന് വിജയ് അറിയിച്ചു. ഒരു മാസം മുമ്പായിരുന്നു ഇതെന്നും ശോഭ പറയുന്നു.
എന്നാല്‍ ഒരാഴ്ച മുമ്പ് പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് താന്‍ അറിഞ്ഞു. ഉടനെ തന്നെ തനിക്ക് പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇത് ചന്ദ്രശേഖര്‍ അംഗീകരിച്ചുവെന്നും ശോഭ പറയുന്നു. അതേസമയം പിതാവിനോട് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൗനം പാലിക്കാന്‍ വിജയ് ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. എന്നാല്‍ ചന്ദ്രശേഖര്‍ അഭിമുഖങ്ങളും മറ്റും നല്‍കുകയായിരുന്നു. ഇതോടെ വിജയ് പിതാവിനോട് സംസാരിക്കുന്നത് നിര്‍ത്തിയെന്നും ശോഭ പറഞ്ഞു
 

Latest News