തിരുവനന്തപുരം- തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ ചൊല്ലി ബി.ജെ.പിയില്‍ പൊട്ടിത്തെറി. പാർട്ടി തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണൻ രാജിവെച്ചു.
ജില്ലാ കമ്മിറ്റി സ്ഥാനവും പാർട്ടി പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചിട്ടുണ്ട്. ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും തന്നെ പൂർണമായും അവഗണിച്ചുവെന്ന് നാല് പതിറ്റാണ്ടായി പ്രവർത്തന രംഗത്തുള്ള രാധാകൃഷ്ണൻ പറയുന്നു.
കൂടിയാലോചനകൾ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്നാണ് അദ്ദേഹം ആരോപിച്ചു. ഇത്രയും കാലം പ്രവർത്തിച്ച ഒരാളെന്ന നിലയ്ക്ക് ഒരുവാക്കുപോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാർഥിയെ നിർണയിച്ച രീതിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണൻ പറയുന്നു. മറ്റൊരു പാർട്ടിയിൽ ചേരുന്നതിനെപറ്റി ആലോചിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കുന്നതിനെപ്പറ്റിയും ആലോചിച്ചിട്ടില്ല. എന്നാൽ മത്സരിക്കണമെന്നാണ് സുഹൃത്തുക്കൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.






