Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ തകർന്ന വിമാനം പൂർണമായും മാറ്റി 

തകർന്ന വിമാനം ക്രെയിൻ ഉപയോഗിച്ച് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

കൊണ്ടോട്ടി - കരിപ്പൂരിൽ തകർന്ന വിമാനം നീക്കൽ നടപടികൾ പൂർത്തിയായി. ഇന്നലെ വിമാനത്തിന്റെ പ്രധാന വാലറ്റവും പ്രത്യേക സ്ഥലത്തേക്ക് മാറ്റി. വിവിധ അന്വേഷണങ്ങളും പരിശോധനകളും പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം അടുത്ത ദിവസം കരിപ്പൂരിലെത്തും. രണ്ട് വർഷത്തോളം വിമാനം കരിപ്പൂരിലുണ്ടാവും.
വിമാനത്തിന്റെ ചിറകുകൾ, എൻജിൻ, ഇന്ധന ടാങ്ക്, കോക്പിറ്റ് ഭാഗങ്ങളെല്ലാം പ്രത്യേകം വേർപെടുത്തിയാണ് അപകട സ്ഥലത്ത് നിന്ന് മാറ്റിയത്. അപകടത്തിനു ശേഷം വിമാനം കിടന്നിരുന്ന സ്ഥലത്തുനിന്ന് 500 മീറ്റർ അകലേക്കാണ് വിമാനം മാറ്റിയിട്ടിരിക്കുന്നത്. ഇവിടെ പ്രത്യേകം കോൺക്രീറ്റ് ചെയ്ത പ്രതലം ഒരുക്കിയിരുന്നു. വിമാനം  വെയിലും മഴയും ഏൽക്കാതിരിക്കാൻ മേൽക്കൂര വരും ദിവസങ്ങളിൽ പണിയും.
കഴിഞ്ഞ 20 നാണ് കരിപ്പൂരിൽ വിമാനം മാറ്റൽ നടപടികൾ ആരംഭിച്ചത്. എയർ ഇന്ത്യയുടെ ടെക്‌നിക്കൽ വിഭാഗത്തിന്റെ പ്രത്യേക നിർദേശത്തിലാണ് വിമാനത്തിന്റെ ഓരോ ഭാഗങ്ങളും മാറ്റിയത്. അപകട സ്ഥലത്ത് നിന്ന് വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ടുപോകാൻ പ്രത്യേക പാതയും ഒരുക്കിയിരുന്നു. വിമാന ഭാഗങ്ങൾ എത്തിക്കുന്ന ഭാഗത്തും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനം ലാൻഡിംഗിനിടെ തകർന്ന് 21 പേർ മരിച്ചത്. വിമാന ജീവനക്കാരടക്കം 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാന അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇതുവരെ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.

Latest News