Sorry, you need to enable JavaScript to visit this website.

ദുരിതക്കടൽ താണ്ടി, സുശീലയും രാജ്‌നാരായണും നാട്ടിലേക്ക് മടങ്ങി

ദമാം- നവയുഗം സാംസ്‌കാരികവേദിയുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ, ദുരിതപ്രവാസത്തിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശിയായ രാജ് നാരായൺ പാണ്ഡേയും മലയാളിയായ സുശീലയും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
പ്രവാസിയായി സൗദി അറേബ്യയിൽ എത്തിയ ബീഹാർ പാറ്റ്‌ന സ്വദേശിയായ രാജ്‌നാരായൺ പാണ്ഡെയെ ഒരു വർഷമായി കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും നാട്ടിലുള്ള ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിരുന്നു. 
എംബസി നിർദേശിച്ചത് അനുസരിച്ച് നവയുഗം ജീവകാരുണ്യപ്രവർത്തകരായ പത്മനാഭൻ മണികുട്ടനും മഞ്ജു മണികുട്ടനും അന്വേഷണം ഏറ്റെടുത്തു. ഏറെ ബുദ്ധിമുട്ടി, ജോലിയില്ലാതെ തെരുവിൽ അലഞ്ഞു നടക്കുകയായിരുന്ന രാജ്‌നാരായണിനെ കണ്ടെത്തി. 
ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തികപ്രതിസന്ധിയിലായി പ്രവർത്തനം നിലച്ചതിനാൽ, ശമ്പളമോ, ഇഖാമയോ ഇല്ലാതെ ആകെ ദുരിതത്തിലായിരുന്നു രാജ്‌നാരായൺ. വല്ലപ്പോഴും കിട്ടുന്ന ചെറിയ പണികൾ എടുത്തായിരുന്നു പിടിച്ചു നിന്നിരുന്നത്. ആഹാരം കഴിക്കാൻ പോലും വകയില്ലാതെ ബുദ്ധിമുട്ടിയിരുന്ന രാജ്‌നാരായണന് മണിക്കുട്ടന്റെ അഭ്യർഥന മാനിച്ചു സുബൈക്കയിൽ ഗൾഫ് റസ്റ്റോറന്റ് എന്ന സ്ഥാപനം നടത്തുന്ന ഷെരീഫ് സൗജന്യമായി ഭക്ഷണം നൽകാൻ ഏർപ്പാട് ചെയ്തു. രാജ്‌നാരായണന്റെ സ്‌പോൺസറുമായി നവയുഗം ജീവകാരുണ്യപ്രവർത്തകർ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ, കമ്പനി പൂട്ടി സിസ്റ്റം സർക്കാർ ബ്ലോക്ക് ചെയ്തതിനാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു സ്‌പോൺസർ പറഞ്ഞത്. മണിക്കുട്ടൻ ഈ വിവരങ്ങൾ ഇന്ത്യൻ എംബസിയെ അറിയിച്ചു.
തുടർന്ന് രാജ്‌നാരായണിന് നാട്ടിൽ പോകാനായി ഇഖാമ എക്‌സിറ്റ് കാലാവധി ഫോം പൂരിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ ലെറ്ററും, സ്‌പോൺസറുടെ കത്തും സഹിതം ഖോബാർ ലേബർ കോർട്ടിൽ സമർപ്പിച്ചു. കോടതിനടപടികളെത്തുടർന്നു ഏതാണ്ട് രണ്ടാഴ്ചയോടെ എക്‌സിറ്റ് നടപടികൾ പൂർത്തിയായി. ഹൈദരാബാദ് അസോസിയേഷൻ രാജ്‌നാരായണിന് സൗജന്യമായി വിമാനടിക്കറ്റ് നൽകി. അസോസിയേഷൻ ഭാരവാഹി മിർസ ബൈഗ് ടിക്കറ്റ് കൈമാറി.


പത്തനംതിട്ട സ്വദേശിനി സുശീല ജുബൈലിൽ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത് മൂന്നര വർഷം മുമ്പാണ്. മൂന്നു വർഷം കഴിഞ്ഞിട്ടും നാട്ടിൽ വിടാതായപ്പോൾ മുതൽ വിഷമത്തിൽ ആയിരുന്നു. കഴിഞ്ഞ മാസം ഈത്തപ്പനയിൽ കയറാൻ വെച്ചിരുന്ന കോണി എടുത്തു ഭിത്തിയിൽ ചാരി മുകളിൽ കയറി അവിടുന്ന് താഴേക്കു ചാടി. കാലു കുഴ തെറ്റി അവിടിരുന്നു പോയ സുശീലയെ അതു വഴി വന്ന സൗദി പോലീസ് കാണുകയും ജുബൈൽ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ജുബൈലിലെ സാമൂഹിക പ്രവർത്തകൻ ഷറഫ്  പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് അവരെ ദമാമിൽ വനിതാ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഷറഫ് അറിയിച്ചത് അനുസരിച്ചു ഈ കേസ് നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഏറ്റെടുക്കുകയായിരുന്നു.
അഭയകേന്ദ്രത്തിൽ എത്തിയ മഞ്ജു മണിക്കുട്ടൻ സുശീലയുമായി സംസാരിച്ചു. ഇവരെ ജാമ്യത്തിൽ എടുത്തു വീട്ടിൽ കൊണ്ട് പോയി ശുശ്രൂഷിച്ചു. സുശീലക്ക് നാട്ടിൽ പോകാനായി മഞ്ജു മണിക്കുട്ടൻ എംബസിയുടെ സഹായത്തോടെ ഔട്ട്പാസും വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റും അടിച്ചു വാങ്ങി. 
കനിവ് സാംസ്‌കാരികവേദി സുശീലക്ക് സൗജന്യമായി വിമാനടിക്കറ്റ് നൽകി. കനിവ് ഭാരവാഹിയായ അബ്ദുൽ ലത്തീഫ് വിമാനടിക്കറ്റ് കൈമാറി. എല്ലാ നിയമനടപടികളും പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു രാജ്‌നാരായൺ പാണ്ഡേയും, സുശീലയും നാട്ടിലേക്ക് മടങ്ങി.

Tags

Latest News