Sorry, you need to enable JavaScript to visit this website.

തേച്ച്  പിന്മാറുന്നവര്‍ കരുതിയിരിക്കുക, കാമുകിയും ഇതുപോലെ പണിതരും 

അഗര്‍ത്തല- വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന് നേരേ യുവതി ആസിഡ് ഒഴിച്ചു. വെസ്റ്റ് ത്രിപുരയിലെ ഖോവായിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 30കാരനെ അഗര്‍ത്തല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശ്വാസനാളിക്കും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിയായ ബിനാത്ത സന്താല്‍ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ എട്ട് വര്‍ഷമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനാത്ത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് താല്‍പര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് യുവാവിന് നേരേ വീട്ടില്‍ക്കയറി ആസിഡ് ആക്രമണം നടത്തിയത്.
പ്രണയത്തിലായിരുന്ന യുവാവും ബിനാത്തയും നേരത്തെ പൂനെയില്‍ ഒരുമിച്ച് താമസിച്ചിരുന്നു. യുവാവ് കോളേജില്‍ പഠിക്കുമ്പോള്‍ യുവതി വീട്ടുജോലി ചെയ്താണ് പണം സമ്പാദിച്ചിരുന്നത്. 2018 മാര്‍ച്ചില്‍ യുവതിയെ പൂനെയില്‍ തനിച്ചാക്കി യുവാവ് നാട്ടിലേക്ക് മടങ്ങി. മൂന്ന് മാസമായിട്ടും കാമുകന്‍ വിളിക്കുകപോലും ചെയ്തില്ല. 2018 ഓഗസ്റ്റില്‍ യുവതി നാട്ടിലേക്ക് പോയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടര്‍ന്ന് റാഞ്ചിയിലേക്ക് പോയ യുവതി അവിടെ ജോലിചെയ്തുവരികയായിരുന്നു.
ദുര്‍ഗാപൂജ അവധിക്കായി നാട്ടില്‍ തിരികെ എത്തിയപ്പോഴാണ് കാമുകന്‍ വീട്ടിലുണ്ടെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ബിനാത്ത കാമുകന്റെ വീട്ടിലെത്തുകയും തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ കൈയില്‍ കരുതിയ ആസിഡ് എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

Latest News