പാസ്‌പോര്‍ട്ട് പുതുക്കാന്‍ നേരത്തെ അപേക്ഷ നല്‍കണം; പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

ദുബായ്- വിദേശ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണെന്ന് ദുബായ് കോണ്‍സുലേറ്റ് അധികൃതര്‍ വെളിപ്പെടുത്തി.

വിദേശമന്ത്രാലയത്തിന്റെ മര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സെപ്റ്റംബര്‍ മുതലാണ് എല്ലാ പാസ്‌പോര്‍ട്ടുകളും പുതുക്കുന്നതിന് ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയതെന്ന് കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് , അറ്റസ്‌റ്റേഷന്‍ കോണ്‍സല്‍ സിദ്ദാര്‍ഥ കുമാര്‍ ബറൈലി പറഞ്ഞു.

പാസ്‌പോര്‍ട്ട് സേവനം വേഗത്തിലാക്കുന്നതിന് 2015 ല്‍ ഒഴിവാക്കിയ പ്രക്രയയാണ് വീണ്ടും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാത്രമാണ് വെരിഫിക്കേഷന്‍ നിര്‍ബന്ധമുണ്ടായിരുന്നത്.

പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്നതിനു മുമ്പും പിമ്പുമായി രണ്ടു തരത്തിലുള്ള വെരിഫിക്കേഷനുണ്ടെന്ന് കോണ്‍സല്‍ പറഞ്ഞു.

മാസം 22,000 മുതല്‍ 25,000 പാസ്‌പോര്‍ട്ടുകള്‍ ദുബായ് കോണ്‍സുലേറ്റ് കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇതില്‍ ഏകദേശം നൂറെണ്ണത്തില്‍ മാത്രമേ ക്രിമിനല്‍ കേസുകള്‍ കണ്ടെത്താറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുന്നതിനുള്ള കാലതമാസം ഒഴിവാക്കുന്നതിനായി പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്തുകൊണ്ടു തന്നെ വെരിഫിക്കേഷന്‍ നടത്താറുണ്ട്. ഓരോ മാസവും പത്ത് ശതമാനം അപേക്ഷകളിലെങ്കിലും മുന്‍കൂട്ടി വെരിഫിക്കേഷന്‍ ആവശ്യമാണ്. അവസാനത്തെ പാസ്‌പേര്‍ട്ട് യു.ഇ.യില്‍ ഇഷ്യു ചെയ്തതല്ലാത്ത കേസുകളിലും അഞ്ച് വര്‍ഷം യു.എ.ഇ താമസവിസയിലല്ലാത്തതുമായ കേസുകളിലുമാണ് ഇത് ചെയ്യാറുള്ളത്.

പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്നതിനു മുമ്പും പിമ്പും വെരിഫിക്കേഷന്‍ നടത്തേണ്ട അപേക്ഷകള്‍ വേര്‍തിരിക്കുന്നതിനുള്ള സംവിധാനമുണ്ടെന്നും സിദ്ദാര്‍ഥ കുമാര്‍ പറഞ്ഞു.

കാലാതമസം ഒഴിവാക്കുന്നതിന് മൂന്നാഴ്ച മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണമെന്നും കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷം മുമ്പ് വരെ പുതുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News