പുതിയ ഭൂപടം മുക്കിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം; ഇല്ലെന്ന് മറുപടി

കാഠ്മണ്ഡു- വിജയദശമി സന്ദേശത്തില്‍ നേപ്പാളിന്റെ പുതിയ ഭൂപടം ഉപയോഗിച്ചില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം. ഇന്ത്യയുടെ മൂന്ന്  പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി കാണിക്കുന്ന പുതിയ മാപ്പ് ദസറ ആശംസകളില്‍ ഉപയോഗിച്ചില്ലെന്നാണ് വിമര്‍ശം. എന്നാല്‍ പുതിയ മാപ്പ് തന്നെയാണ് ഉപയോഗിച്ചതെന്നും അതിന്റെ  വലിപ്പക്കുറവ് കാരണം കാണാത്തതാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.  
ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ജില്ലയുടെ ഭാഗമായ കലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ ഭൂപടം ജൂണില്‍ നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു.

ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) മേധാവി സമന്ത് കുമാര്‍ ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് നവീകരിച്ച മാപ്പ് മനഃപൂര്‍വ്വം നീക്കം ചെയ്തതായാണ് ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ആരോപിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദസറ ആശംസയില്‍   ലിംപിയാദുരയെ ഉള്‍പ്പെടുത്താതെ നേപ്പാളിന്റെ പഴയ മാപ്പ് ഉപയോഗിച്ചത് ലളിതമായ പിശകായി എങ്ങനെ കാണാനാകുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് വക്താവ് ബിശ്വ പ്രകാശ് ശര്‍മ ചോദിച്ചു.

ദസറ സന്ദേശത്തില്‍ പുതുക്കിയ മാപ്പ് തന്നെയാണുള്ളതെന്ന് പ്രധാനമന്ത്രി ഒലിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ താപ്പ അവകാശപ്പെട്ടു.

ചെറിയ വലിപ്പത്തില്‍ കാണാത്തതാണെന്നും ഇതേ മാപ്പ്  വലുതാക്കിയാല്‍ അപ്‌ഡേറ്റ് ചെയ്ത പ്രദേശങ്ങള്‍ വ്യക്തമായി കാണാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മാപ്പിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തരുതെന്നും തെറ്റിദ്ധാരണ വ്യാപിപ്പിക്കാന്‍  ആസൂത്രിത ശ്രമം നടക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.

 

Latest News