'ഇതാവണമെടാ അമ്മ'; അമ്മ കോഴി പരുന്തില്‍ നിന്നും  കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ വീഡിയോയുമായി ഷമ്മി തിലകന്‍

മലപ്പുറം-താര സംഘടനയായ അമ്മയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനായി പൊരുതുന്ന അമ്മ കോഴിയുടെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇതാണെടാ അമ്മ, ഇതാവണമെടാ അമ്മ' എന്ന അടിക്കുറിപ്പോടെയാണ് ഷമ്മി തിലകന്‍ ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെയും അമ്മ സംഘടനയെ വിമര്‍ശിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോ എന്ന ടിവി ചര്‍ച്ചക്കിടയിലെ ചോദ്യത്തിന് ഇന്ത്യയില്‍ ലൈംഗിക പീഡന പരാതികളില്‍ എത്രപേര്‍ക്ക് നീതി ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി. അന്തിമ തീരുമാനം കോടതി തീരുമാനിക്കട്ടെയെന്നും നിലവിലത്തെ അവസ്ഥയില്‍ കേസ് സുപ്രീംകോടതി വരെയെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ വലിയ ശിക്ഷകളൊന്നും ഇത്തരം കേസുകളില്‍ ഉണ്ടായിട്ടില്ലെന്നാണ് എന്റെ അറിവ്. ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടുള്ളതൊക്കെ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
വേട്ടക്കാര്‍ത്തന്നെ ഒരു സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ ഇരയ്ക്ക് എങ്ങനെ നീതി കിട്ടുമെന്നും അദ്ദേഹം ചോദിച്ചു. തനിക്കും സമാനമായ അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
'ഇവരെല്ലാം ഉന്നയിക്കുന്നത് അമ്മ സംഘനയോടുള്ള എതിര്‍പ്പാണെന്ന് തോന്നുന്നില്ല. അമ്മയുടെ തലപ്പത്തിരിക്കുന്ന ചില ഭാരവാഹികളെ സംബന്ധിച്ചുള്ള തര്‍ക്കമാണ്. അമ്മ എന്ന സംഘനടയോട് ബഹുമാനമുണ്ട് എന്നാണ് എന്റെ അച്ഛനും പണ്ട് പറഞ്ഞിട്ടുള്ളത്. അമ്മ സംഘടനയിലെ ചില അംഗങ്ങള്‍ എന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. ആ ചില അംഗങ്ങള്‍ തന്നെയാണ് ഇപ്പോഴും തലപ്പത്തിരിക്കുന്നത്', അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
'പരാതി ആരും ഇതിന് മുമ്പ് രേഖാമൂലം ഉന്നയിച്ചിട്ടില്ല എന്നാണ് ഇടവേള ബാബു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതുകൊണ്ടാണല്ലോ ഇപ്പോള്‍ ഡബ്ല്യൂസിസി ഇക്കാര്യം രേഖാമൂലം ഉന്നയിച്ചിരിക്കുന്നത്. 2018ല്‍ ഈ കാര്യങ്ങളെല്ലാം വിശദമാക്കിക്കൊണ്ട് ഞാന്‍ രേഖാമൂലം പരാതി കൊടുത്തിട്ടുണ്ട്. അതിലെന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? ഞാനിപ്പോഴും ചെറിയ നടനാണ്. സിനിമയില്‍നില്‍ക്കുന്ന നടനുമാണ്. ആ എനിക്ക് 2016ല്‍ പെന്‍ഷന്‍ നല്‍കിയ സംഘടനയാണിത്. അതുകൊണ്ടൊക്കെ എന്താണ് അവര്‍ ഉദ്ദേശിക്കുന്നത്? എനിക്ക് ലഭിച്ചിട്ടുള്ള സിനിമകള്‍ എന്നേക്കൊണ്ട് തിരിച്ചേല്‍പ്പിച്ചു. എന്നെ പെന്‍ഷന്‍ പറ്റിക്കുക എന്നതാണോ അവരുടെ ഉദ്ദേശം? ', അദ്ദേഹം ചോദിച്ചു.
 

Latest News