അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

ഗുവാഹത്തി- അസം-മിസോറാം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മിസോറാമിലെ കൊളാസിബ് ജില്ലയിലും അസമിലെ കച്ചാര്‍ ജില്ലയിലുമാണ് സംഘര്‍ഷം.  സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് ഇരു സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും മിസോറാം ആഭ്യന്തര മന്ത്രി ലാല്‍ചംലിയാന പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്  നിരവധി വീടുകള്‍ അഗ്‌നിക്കിരയി. നിരവധി വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കുടുങ്ങി.  

ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി മിസോറാം അധികൃതര്‍ തുടങ്ങിയ കോവിഡ് പരിശോധന കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച സംഘര്‍ഷം തുടങ്ങിയത്. തങ്ങളുടെ അനുമതിയില്ലാതെയാണ് കേന്ദ്രം ആരംഭിച്ചതെന്ന് അസം അധികൃതര്‍ പറയുന്നു. ഇതിനിടയില്‍ മിസോറാം ഭാഗത്തുനിന്നുള്ള യുവാക്കള്‍ ലൈലാപൂരിലേക്ക് സംഘടിച്ചെത്തി ട്രക്ക് ഡ്രൈവര്‍മാരെയും ഗ്രാമീണരെയും ആക്രമിക്കുകയായിരുന്നു. അസം ഭാഗത്തുള്ളവരും തിരിച്ചടിച്ചതോടെ അക്രമം വ്യാപിച്ചു.


അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സംഘര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫിസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിവരങ്ങള്‍ നല്‍കി. മിസോറാം മുഖ്യമന്ത്രി സൊറാംതാംഗയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു.


അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കുമെന്ന് അസം സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല വിളിച്ച ചര്‍ച്ചയില്‍  ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍  പങ്കെടുക്കും.

 

Latest News