കൽപറ്റ-മാസങ്ങൾനീണ്ട ഇടവേളയ്ക്കുശേഷം നാളെ വയനാട്ടിലെത്തുന്ന രാഹുൽഗാന്ധി എം.പി സി.പി.എം പ്രദേശിക നേതൃത്വം അദ്ദേഹത്തിനെതിരെ നടത്തിയ വിമർശനങ്ങൾക്കു മറുപടി പറയുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് പ്രവർത്തകർ.മണ്ഡലത്തിൽ എം.പിയുടെ സാന്നിധ്യം വളരെ കുറവാണെന്നും വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരനെപോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെമെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ മുഖ്യ വിമർശനം.പ്രധാനമന്ത്രിയകാത്തതിനു വയനാട് മണ്ഡലത്തിലെ ജനങ്ങളെ ശിക്ഷിക്കരുതെന്നു ആവശ്യപ്പെടുന്ന സി.പി.എം നേതൃത്വം ഔദ്യോഗിക കമ്മിറ്റികളിലും സംസ്ഥാന സർക്കാർ വിളിച്ചുചേർക്കുന്ന എം.പിമാരുടെ യോഗത്തിലും രാഹുൽഗാന്ധി പങ്കെടുക്കാറില്ലെന്നു കുറ്റപ്പെടുത്തുന്നു.ജില്ലാ വികസന സമിതി യോഗത്തിലും മറ്റും എം.പിയുടെ പ്രതിനിധിയാണ് പങ്കെടുക്കുന്നത്. എം.പിക്കു ഭരണപരമായ ചുമതലകൾ കേന്ദ്ര സർക്കാരിൽ ഉണ്ടാകുമ്പോൾ മാത്രമാണ് പകരം ആളെ അയയ്ക്കാൻ നിലവിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ഓർഡർ പ്രകാരം അനുവാദം.ഇക്കാര്യം രാഹുൽഗാന്ധി കണക്കിലെടുക്കുന്നില്ലെന്നു സി.പി.എം നേതാക്കൾ പറയുന്നു.സ്‌പോൺസർഷിപ്പിലൂടെ ലഭിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യലല്ല എം.പിയുടെ ഉത്തരവാദിത്തമെന്നു പരിഹാസവും അവർ ചൊരിയുന്നുണ്ട്. ഇക്കാര്യങ്ങൾ എംപ.ിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അദ്ദേഹത്തെക്കൊണ്ടുതന്നെ മറുപടി പറയിക്കാനുമുള്ള ഒരുക്കത്തിലാണ് ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകരിൽ ചിലർ.
രാഷ്ട്രീയ താത്പര്യം മാത്രം മുൻനിർത്തി സി.പി.എം ഉന്നയിക്കുന്ന വിമർശനങ്ങൾക്കും പരിഹാസത്തിനും രാഹുൽഗാന്ധി മറുപടി പറയേണ്ടകാര്യമില്ലെന്ന കരുതുന്നവർ കോൺഗ്രസ് നേതാക്കളിലുണ്ട്.എം.പി ഫണ്ട് കേന്ദ്ര സർക്കാർ ഇല്ലാതാക്കിയിരിക്കെ മണ്ഡലത്തിലെ പാവങ്ങൾക്കു മറ്റു സ്രോതസുകൾ മുഖേന സഹായം എത്തിക്കുന്നതിനെ പരിഹസിക്കുകവഴി സി.പി.എമ്മിന്റെ രാഷ്ട്രീയ അൽപത്തമാണ് മറനീക്കിയതെന്നു കെ.പി.സി.സി മെംബർ കെ.എൽ.പൗലോസ് പറഞ്ഞു.കേന്ദ്ര സർക്കാർ എം.പി ഫണ്ട് അനുവദിച്ചിരുന്ന സമയത്തു
രാഹുൽഗാന്ധി കോവിഡ് പ്രതിരോധത്തിനു ജില്ലാ ആശുപത്രിക്കു ഒരു കോടി രൂപ ലഭ്യമാക്കി. 30 ലക്ഷം രൂപ വിലവരുന്ന ഉപകരണവും ജില്ലാ ആശുപത്രിക്കു അനുവദിച്ചു.രാജ്യസഭാ എംപിമാരിൽ ചിലരുടെ ഫണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കും ബത്തേരി താലൂക്ക് ആശുപത്രിക്കും ലഭിക്കുന്നതിനും ഇടപെട്ടു. എം.പി വിരുന്നുകാരനെപ്പോലെയാണ് മണ്ഡലത്തിലെത്തുന്നതെന്ന വിമർശനം രാഷ്ട്രീയ മുതലെടുപ്പു ലക്ഷ്യമാക്കിയുള്ളതാണ്.കോൺഗ്രസ് നേതാക്കൾ ആൾക്കൂട്ടങ്ങൾ സൃഷ്ടിച്ചു കോവിഡ് വ്യാപനത്തിനു ആക്കം കൂട്ടുന്നുവെന്നു കുറ്റപ്പെടുത്തുന്നവർ രാഹുൽഗാന്ധിയെ വിരുന്നുകാരനോടു ഉപമിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്.കോവിഡ് പശ്ചാത്തലമാണ് മണ്ഡലത്തിൽ അടിക്കടി വരണമെന്നു ആഗ്രഹമുണ്ടായിട്ടും രാഹുൽഗാന്ധിക്കു അതിനു കഴിയാത്തതിനു കാരണമെന്നും പൗലോസ് പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മലപ്പുറം കലക്ടറേറ്റിൽ കോവിഡ് അവലോകനയോഗത്തിൽ പങ്കെടുക്കുന്ന എം.പി രാത്രിയോടെ കൽപറ്റയിൽ എത്തുമെന്നാണ് വിവരം.20നു കലക്ടറേറ്റിൽ കോവിഡ് അവലോകനത്തിനും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനും ചേരുന്ന യോഗങ്ങളിൽ പങ്കെടുക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു ജില്ലാ ആശുപത്രി സന്ദർശനത്തിനുശേഷം കണ്ണൂരിലെത്തി ഡൽഹിക്കു മടങ്ങും.