അഞ്ച് ചോദ്യങ്ങൾ / റിച്ചാർലിസൻ, ബ്രസീൽ ഫുട്‌ബോളർ
ചോ: എന്താണ് താങ്കളുടെ ലോകകപ്പ് ഓർമകൾ?
ഉ: 2002 ൽ ബ്രസീൽ ലോകകപ്പ് നേടുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. എങ്കിലും റൊണാൾഡോയുടെ ഗോൾ മറക്കാനാവില്ല. റിവാൽഡൊ കാലുകൾക്കിടയിലൂടെ പന്ത് കളിക്കാതെ വിട്ടതും പന്ത് നിയന്ത്രിച്ച റൊണാൾഡൊ അത് വലയിൽ നിക്ഷേപിച്ചതും. അതു മുതലുള്ള എല്ലാ ലോകകപ്പും ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും 2014 ൽ ബ്രസീലിൽ നടന്ന ലോകകപ്പ്. സ്റ്റേഡിയത്തിൽ പോയി കളി വീക്ഷിക്കണമെന്നായിരുന്നു മോഹം. പക്ഷെ ചെറുപ്പമായിരുന്നു അപ്പോൾ. അതിനാൽ ക്ലബ്ബിലിരുന്നാണ് കളി കണ്ടത്. അക്കാലത്ത് ക്ലബ്ബിന്റെ അണ്ടർ-17 കളിക്കാരനായിരുന്നു ഞാൻ. ആ ടൂർണമെന്റിലെ എല്ലാ മനോഹര ഗോളുകളും ഓർക്കുന്നു. റോബിൻ വാൻപെഴ്‌സി ഹെഡർ, സ്‌പെയിനിനെതിരെ ആര്യൻ റോബന്റെ ഗോൾ, ഹമീസ് റോഡ്രിഗസിന്റെ ഒന്നാന്തരം വോളി. ആകെ ഹരമായിരുന്നു.
ചോ: ഹമീസ് റോഡ്രിഗസിനെക്കുറിച്ച് പറഞ്ഞു, എവർടനിൽ ഹമീസിനൊപ്പമാണല്ലോ ഇപ്പോൾ കളിക്കുന്നത്?
ഉ: ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ യാഥാർഥ്യമായിട്ടുണ്ട്. അതിൽ സന്തുഷ്ടനാണ്. ഹമിസ് റോഡ്രിഗസിനൊപ്പം കളിക്കുക അത്തരമൊരു സ്വപ്‌നമായിരുന്നു. വളരെ ചെറുപ്പം മുതലുള്ള സ്വപ്‌നം ബ്രസീലിന്റെ ജഴ്‌സിയിടുകയെന്നതായിരുന്നു. നെയ്മാറിനും കൗടിഞ്ഞോക്കുമൊപ്പം കളിക്കുകയെന്നതായിരുന്നു മറ്റൊന്ന്. ഗബ്രിയേൽ ജെസൂസിനോട് അസൂയയായിരുന്നു. ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നു. പക്ഷെ ഞാൻ ബ്രസീലിന്റെ യൂത്ത് ടീമിൽ കളിക്കുമ്പോൾ തന്നെ ജെസൂസ് സീനിയർ ടീമിൽ സൂപ്പർ താരമായിരുന്നു. അതെനിക്ക് വലിയ പ്രചോദനമായി.
ചോ: എന്താണ് നെയ്മാറിനെക്കുറിച്ച് പറയാനുള്ളത്?
ഉ: ഈ വർഷം നെയ്മാറും റോബർട് ലെവൻഡോവ്‌സ്‌കിയുമാണ് മികച്ച കളിക്കാരെന്നാണ് എന്റെ വിശ്വാസം. നെയ്മാർ ഫിഫ ബഹുമതി നേടുന്നത് കാണണമെന്ന് ആഗ്രഹിക്കുന്നു.
ലോകകപ്പ് നേടാൻ നെയ്മാർ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. 2022 ൽ അതിനായി സർവസ്വം അർപ്പിക്കാൻ നെയ്മാർ തയാറാവുമെന്ന് ഉറപ്പാണ്.
ചോ: ലോകകപ്പിൽ ഏതു ടീമായിരിക്കും ബ്രസീലിന്റെ പ്രധാന എതിരാളികൾ
ഉ: ഫ്രാൻസ്, ബെൽജിയം, ഹോളണ്ട്.. പക്ഷെ ലോകകപ്പിൽ ഒന്നും പ്രവചിക്കാനാവില്ല. ഒരു ദിവസം മോശമായാൽ ടീം പുറത്താവും. ഒരു വീഴ്ചയും പാടില്ല. കഴിഞ്ഞ ലോകകപ്പിൽ അത് കണ്ടതാണ്. ബെൽജിയത്തിനെതിരെ ഞങ്ങൾ രണ്ടു ഗോൾ വഴങ്ങി. അതോടെ വഴിയടഞ്ഞു. ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിലെത്താനാണ് ഞങ്ങൾ ശ്രമിക്കുക.
ചോ: ഏത് പൊസിഷനിൽ കളിക്കാനാണ് ആഗ്രഹം?
ഉ: എവർടനിൽ കാർലൊ ആഞ്ചലോട്ടി സ്വീകരിക്കുന്നത് 4-4-2 ശൈലിയാണ്. സെന്റർ ഫോർവേഡാണ് ഞാൻ. അതാണ് ആഗ്രഹമെന്ന് കോച്ചിനോട് പറഞ്ഞിട്ടുണ്ട്. ടീമിനെ പരിക്ക് അലട്ടുമ്പോഴാണ് ഞാൻ ഇടതു വിംഗിലേക്ക് മാറുന്നത്. ഏത് പൊസിഷനിലായാലും മികച്ച രീതിയിൽ കളിക്കാനാണ് ശ്രമിക്കുക. എങ്കിലും സെന്റർ ഫോർവേഡാവാനാണ് താൽപര്യം. ബ്രസീൽ കോച്ച് ടിറ്റെയോടും ഇത് പറഞ്ഞിട്ടുണ്ട്. പക്ഷെ കോച്ചുമാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഏത് പൊസിഷനായാലും പൂർണമായ സമർപ്പണമുണ്ടാവും.