Sorry, you need to enable JavaScript to visit this website.

'രക്ഷിക്കണം ..'മുഖ്യമന്ത്രിക്ക് കത്തെഴുതി യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയ

സന്‍ആ, യെമന്‍-ജയില്‍മോചനത്തിന് മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ. ഓരോ നിമിഷവും ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചും അമ്മയേയും കുഞ്ഞിനേയും ഭര്‍ത്താവിനേയും ഇനി കാണാന്‍ കഴിയുമോ എന്ന ആശങ്കയോടെയുമാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്നും പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഇവര്‍ യെമന്‍ സന്‍ആയിലെ ജയില്‍ നിന്നും മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.
യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖേനയാണ് കത്ത് കൈമാറിയത്. മുഖ്യമന്ത്രിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകള്‍ കൂടി ഉണ്ടായാല്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയ. ജയില്‍ മോചന ശ്രമങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.
ഭര്‍ത്താവായ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷ പ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മോചനദ്രവ്യമായി ഏകദേശം 70 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. പണത്തിനായി സര്‍ക്കാറിനെ സമീപിക്കാതെ പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം.
2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ നിമിഷ തലാലിന്റെ സഹായം തേടിയിരുന്നു. നിമിഷയുടെ ക്ലിനിക്കിലെ പണം തലാല്‍ തട്ടിയെടുത്തത് ചോദ്യം ചെയ്തത് ശത്രുതയ്ക്കിടയാക്കി. പിന്നീട് ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ ചമച്ച്  വിവാഹം ചെയ്തു ക്രൂരമായി പീഡിപ്പിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുക, നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് നിമിഷ ഇരയായി. തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്‌ക്കെതിരെയുള്ള കേസ്.
 

Latest News