റിയാദ് - റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ അനുരഞ്ജന തൊഴിൽ തർക്ക പരിഹാര വിഭാഗത്തിനു മുന്നിൽ രണ്ടു മാസത്തിനിടെ 7000 ത്തിലേറെ തൊഴിൽ കേസുകൾ എത്തി. ഓൺലൈൻ രീതിയിൽ ഈ കേസുകൾക്ക് രമ്യമായ പരിഹാരങ്ങൾ കാണാൻ അനുരഞ്ജന തൊഴിൽ തർക്ക പരിഹാര വിഭാഗം ശ്രമിച്ചു. പരിഹാരം കാണാൻ കഴിയാത്ത കേസുകൾ വിചാരണക്കായി ലേബർ കോടതിക്ക് കൈമാറി.
തൊഴിൽ കേസുകൾക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണാനുള്ള ആദ്യത്തെ സിറ്റിംഗ് നടക്കുന്നതു മുതൽ 21 ദിവസമാണ് തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സമയം അനുവദിക്കുന്നത്. ഇതിനകം രമ്യ പരിഹാരം കാണാൻ കഴിയാത്ത കേസുകൾ വിചാരണക്കായി ലേബർ കോടതികൾക്ക് കൈമാറണമെന്നാണ് വ്യവസ്ഥ.
വേതനം, സർവീസ് ആനുകൂല്യങ്ങൾ, അലവൻസുകൾ, തൊഴിൽ പരിക്കുകൾക്കുള്ള നഷ്ടപരിഹാരങ്ങൾ, പിരിച്ചുവിടൽ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രണ്ടു മാസത്തിനിടെ അനുരഞ്ജന വിഭാഗത്തിനു മുന്നിലെത്തിയതെന്ന് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ പറഞ്ഞു. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്ക് അനുസൃതമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ഓൺലൈൻ ആയാണ് തൊഴിൽ തർക്കങ്ങൾക്ക് അനുരഞ്ജന പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും നടക്കുന്നത്. സർക്കാർ വകുപ്പുകൾ നൽകുന്ന മുഴുവൻ സേവനങ്ങളും ഡിജിറ്റൽവൽക്കരിക്കണമെന്ന് വിഷൻ 2030 പദ്ധതി ആവശ്യപ്പെടുന്നു.