പതിമൂന്നുകാരിയെ കാമുകന്റെ അടുത്തെത്തിക്കാമെന്ന്  പറഞ്ഞ് പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

കോഴിക്കോട്-കാമുകന്റെ അടുത്തെത്താന്‍ സഹായം തേടിയ പതിമൂന്നുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പതിമൂന്നു വയസുകാരിയെ തമിഴ്‌നാട്ടിലുള്ള കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കൊണ്ടു പോയത് . ശേഷം പീഡനടത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാമുകന്റെ താമസസ്ഥലത്തു നിന്നു കണ്ടെത്തി. സംഭവത്തില്‍ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. മണാശ്ശേരി സ്വദേശി മിഥുന്‍ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23)  എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്
പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെയാണ് തമിഴ്‌നാട് സ്വദേശി ധരണിയെ പരിചയപ്പെട്ടത്. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഹുസൂരിലെ കാമരാജ്‌നഗര്‍ സ്വദേശിയാണ് ധരണി (22). ധരണിയുമായി പെണ്‍കുട്ടി പ്രണയത്തിലായി. ശേഷം ധരണിയെ കാണാനായി ഹുസൂരിലേക്ക് പോകാന്‍ പെണ്‍കുട്ടി സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജിന്റെ സഹായം തേടി. ഇതേത്തുടര്‍ന്ന് ഈ മാസം രണ്ടിനു മിഥുന്‍രാജ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കല്‍ കോളജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തി മിഥുന്‍രാജ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം, മറ്റു രണ്ടു കൂട്ടുകാരെയും കൂട്ടി ഹുസൂരിലെ ബസ്സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ടു എന്നാണ് പോലീസ് പറയുന്നത്.
ഹുസൂരിലെത്തിയ പെണ്‍കുട്ടി കാമുകനായ ധരണിയോടൊപ്പം പോകുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ മുക്കം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെയും കാമുകനായ ധരണിയെയും ധരണിയുടെ താമസസ്ഥലത്തു നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ മുക്കം സ്‌റ്റേഷനില്‍ എത്തിച്ചു വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പ്രതികളിലൊരാളായ മിഥുന്‍രാജ് കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
തുടര്‍ന്ന് അന്വേഷണ സംഘം ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ മുഖ്യപ്രതിയായ മിഥുന്‍രാജിനെ മണാശ്ശേരിയില്‍ വെച്ചു കസ്റ്റഡിയിലെടുത്തു. ശേഷം രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലര്‍ച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. ഇവര്‍ പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
 

Latest News