കൊച്ചി- വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ബാബു മാത്യുവാണ് അറസ്റ്റിലായത്. അന്വേഷണ വിധേയമായി ബാബു മാത്യുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
37 കാരി കൊച്ചി ഡി.സി.പി പൂങ്കുഴലിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരുമാസം മുമ്പാണ് സംഭവത്തിൽ മുളന്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാബു മാത്യു മുളന്തുരുത്തി സ്റ്റേഷനിലെ അഡീഷ്ണൽ എസ്ഐ ആയിക്കുമ്പോൾ മുതൽ ഒരു വർഷത്തിലേറേയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ബാബു മാത്യു മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വാഹന പരിശോധനയ്ക്കിടെയാണ് എസ്.ഐ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാമെന്ന് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച എസ്.ഐ പിന്നീട് ഇതിന്റെ പേരിൽ യുവതിയുടെ വീട്ടിൽ ചെന്നു തുടങ്ങി.
ഒരു ദിവസം മുറിയിൽ വസ്ത്രം മാറുമ്പോൾ കയറി പിടിച്ചുവെന്നും ലൈംഗീകമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ഒരുവർഷമായി പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു.