Sorry, you need to enable JavaScript to visit this website.

മനുഷ്യ സ്‌നേഹത്തിന്റെ മായാത്ത മുദ്രകൾ

ഇന്ന് പത്മശ്രീ സി.കെ. മേനോന്റെ ഒന്നാം ചരമ വാർഷികം

മനുഷ്യ സ്നേഹത്തിന്റേയും മാനവിക ഐക്യത്തിന്റേയും മായാത്ത മുദ്രകൾ അവശേഷിപ്പിച്ച് പത്മശ്രീ അഡ്വ. സി.കെ. മേനോൻ വിടപറഞ്ഞിട്ട് ഇന്നേക്ക്    (ഒക്ടോബർ ഒന്ന്) ഒരു വർഷം തികയുന്നു. മലയാളികളും അല്ലാത്തവരുമായ നിരവധിയാളുകൾ മനസ്സിൽ ഒരായുസ്സിന്റെ കടപ്പാട് സൂക്ഷിക്കുന്ന സ്നേഹ സമ്പന്നനും വിനയാന്വിതനുമായിരുന്ന സി.കെ. മേനോൻ സ്നേഹ സൗഹൃദങ്ങളുടെ മാലാഖയായിരുന്നു. പ്രവാസ ലോകത്തും നാട്ടിലും പതിനായിരങ്ങളുടെ മനസ്സിൽ ഇന്നും മേനോൻ ജീവിക്കുന്നത് അദ്ദേഹം ചെയ്ത എണ്ണമറ്റ സുകൃതങ്ങളുടെ പിൻബലത്തിലാണ്. മത, ജാതി, ഭാഷാ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കാനും സഹായിക്കുവാനും ഉദ്ഘോഷിച്ച മേനോന്റെ ജീവിതം കാലദേശാതിർത്തികൾ ഭേദിച്ച് എന്നും സജീവമായി നിലനിൽക്കും.
പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും ഗ്രന്ഥകാരനുമായ റോബിൻ ശർമയുടെ ശ്രദ്ധേയമായൊരു കൃതിയാണ് നിങ്ങൾ മരിക്കുമ്പോൾ ആരാണ് കരയുക എന്നത്. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് പ്രസ്തുത കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയ ജീവിത കാലത്ത് വലിയ സേവനങ്ങൾ ചെയ്ത് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും സാർഥകമായ ജീവിതം അടയാളപ്പെടുത്തുകയും ചെയ്യണമെന്നാണ് പ്രസ്തുത കൃതി അടിവരയിടുന്നത്. സഹജീവികളെ സ്നേഹിക്കുവാനും സേവനം ചെയ്യുവാനും ജീവിതത്തിൽ വീണുകിട്ടുന്ന ഒരവസരവും പാഴാക്കാതെയാണ് ജീവിതം ധന്യമാക്കേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
 സി.കെ. മേനോന്റെ ജീവിതം അക്ഷരാർഥത്തിൽ മാനവ സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പ്രായോഗിക ഭാഷ്യമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിൽ വിതുമ്പിയത് മാനവികതയുടെ വിശാലമായ അർഥത്തിലുള്ള കുടുംബവും സമൂഹവുമായിരുന്നു.
സി.കെ. മേനോൻ വിട പറഞ്ഞ് ഒരു വർഷമാകുമ്പോഴും പ്രവാസ ലോകത്ത് അദ്ദേഹത്തിന്റെ ഓർമകൾ കൂടുതൽ ശക്തമായി നിലനിൽക്കുകയാണ്. പ്രവാസി സമൂഹത്തിന്റെ എല്ലാ കുതിപ്പിലും കിതപ്പിലും താങ്ങും തണലുമായി എന്നും അദ്ദേഹമുണ്ടായിരുന്നു. കൊറോണയുടെ കെടുതികളിൽ പൊറുതി മുട്ടിയ ആയിരക്കണക്കിന് മനുഷ്യരുടെ മനസ്സുകളിൽ ആശ്രയത്തിനായി ആദ്യം വന്ന പേരുകളുടെ മുൻനിരയിൽ ആ തണൽ മരമുണ്ടായിരുന്നു. 
അദ്ദേഹത്തിന്റെ അഭാവം പ്രവാസികളെ വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും പിതാവിന്റെ പാതയിൽ അഭിമാനത്തോടെ മകൻ ജെ.കെ. മേനോൻ സേവന രംഗത്ത് സജീവമാകുമ്പോൾ നല്ലവനായ പിതാവിന്റെ നല്ലവനായ മകനെയോർത്തും പ്രവാസി സമൂഹം അഭിമാനിക്കുന്നു. അടുത്തറിയുന്നവരേയും അറിയാത്തവരേയും പുഞ്ചിരിയോടെ അഭിമുഖീകരിച്ചും ആവശ്യമായ എല്ലാ സഹായങ്ങൾ ചെയ്തുമാണ് സി.കെ. മേനോൻ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചത്. പ്രമുഖ വ്യവസായിയും നേതാവുമൊക്കെയായപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരുമായും നേരിട്ട് ബന്ധം നിലനിർത്തിയ മേനോൻ പൊതുപ്രവർത്തകർക്കും വലിയ സംരംഭകർക്കും വേറിട്ട മാതൃകയാണ് സമ്മാനിച്ചത്. തനിക്ക് വരുന്ന മിക്കവാറും എല്ലാ സന്ദേശങ്ങൾക്കും സ്വന്തമായി പ്രതികരിച്ചും നടപടി സ്വീകരിച്ചും ജീവിതത്തിൽ സന്തോഷം കണ്ടെത്തിയ ആ മനുഷ്യ സ്നേഹി സമ്പത്ത് ദൈവത്തിന്റെ ദാനമാണെന്നും അത് മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാണെന്നും ഉറച്ചു വിശ്വസിച്ചു. സേവന പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സമ്പത്ത് ചെലവഴിക്കും തോറും വർധിക്കുമെന്നാണ് സി.കെ. മേനോൻ ജീവിതകാലം മുഴുവൻ ഉദ്ഘോഷിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സഹകരണം ലഭിക്കാത്ത സംഘടനകൾ നാട്ടിലും ഗൾഫിലും കുറവാകും.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്ന സഹജീവികളുടെ വൈകാരിക വായ്പുകൾക്ക് വില കൽപിക്കുകയും അവരുടെ മുഖത്ത് പുഞ്ചിരി വിരിയുവാൻ കാരണമാവുകയും ചെയ്യുന്നതിലും വലിയ പുണ്യമില്ലെന്നാണ് അദ്ദേഹം വിശ്വസിച്ചത്. അതിനാൽ തന്നെ തൃശൂരിലെ ചേരി നിവാസികൾക്ക് താമസമൊരുക്കുവാനും കേരള സർക്കാരിന്റെ ലക്ഷം വീട് പദ്ധതി വിജയിപ്പിക്കാനുമൊക്കെ അദ്ദേഹം മുന്നിൽ നിന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെ പെൻഷൻ പദ്ധതിയിൽ മാത്രമല്ല നിരവധി ജനക്ഷേമ പദ്ധതികളിൽ സി.കെ. മേനോൻ എന്ന മനുഷ്യ സ്നേഹിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
ജീവിത കാലത്ത് ചെയ്യുന്ന മാതൃകാപരമായ കർമങ്ങളാണ് മനുഷ്യനെ അനശ്വരനാക്കുക എന്ന യാഥാർഥ്യമാണ് സി.കെ. മേനോന്റെ വിഷയത്തിൽ ഇവിടെ തിരിച്ചറിയുന്നത്. സ്നേഹത്തിലും കാരുണ്യത്തിലും കെട്ടിപ്പടുത്ത മഹാസാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. മാനവിക മൂല്യങ്ങൾ അന്യം നിൽക്കുകയോ പരിമിതമാവുകയോ ചെയ്യുന്ന സമകാലിക സമൂഹത്തിൽ വിസ്മയകരമായ പ്രവർത്തനങ്ങളാലാണ് അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കിയത്. ജീവകാരുണ്യം, മതസൗഹാർദം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലകളിൽ വേറിട്ട മാതൃകയും പാരമ്പര്യവും അവശേഷിപ്പിച്ചാണ് മേനോൻ ഈ ലോകത്തോട് വിടപറഞ്ഞത്.
ജീവിതവുമായി മല്ലിട്ട് മരണക്കിടക്കയിലായിരുന്നപ്പോൾ പോലും സമൂഹത്തിലെ അവശ വിഭാഗങ്ങളെ സഹായിക്കുന്നതിനെക്കുറിച്ചും പെൻഷൻ പദ്ധതികൾ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ചുമൊക്കെയായിരുന്നു അദ്ദേഹം ചിന്തിച്ചത് എന്നാണ് അവസാന നാളുകളിലെ അദ്ദേഹത്തിന്റെ വാട്സ് ആപ് സന്ദേശങ്ങൾ നമ്മോട് പറയുന്നത്. ഈ ലോകത്ത് ജനിക്കുന്നവരൊക്കെ ഒരു നാൾ കളം വിട്ടൊഴിയേണണ്ടിവരുമെന്നത് പ്രകൃതിയുടെ അലംഘനീയമായ തീരുമാനമാണ്. വിടപറയും മുമ്പേ നല്ല മനസ്സോടെ സുകൃതങ്ങൾ പ്രവർത്തിക്കുന്നവരാണ് ജനമനസ്സുകളിൽ ജീവിക്കുകയെന്ന ലളിതമായ പാഠമാണ് സി.കെ. മേനോന്റെ ജീവിതം നമുക്ക് പകർന്നു നൽകുന്ന ഏറ്റവും മഹത്തായ സന്ദേശം.

Latest News