Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് തകർത്ത കേസില്‍ വിധി ഇന്ന്

ബി.ജെ.പി.യുടെ മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര പേർ എത്തുമെന്ന് അറിവായിട്ടില്ല. പ്രതികളില്‍ കല്യാൺ സിംഗ് ഉമാ ഭാരതി എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 

ന്യൂദൽഹി- അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത കേസിൽ ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ബുധനാഴ്ച വിധിപറയും.

ബി.ജെ.പി.യുടെ മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര പേർ എത്തുമെന്ന് അറിവായിട്ടില്ല. പ്രതികളില്‍ കല്യാൺ സിംഗ് ഉമാ ഭാരതി എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 

ഇരു വിഭാഗങ്ങൾതമ്മിൽ സ്പർധ വളർത്തൽ, കലാപം, നിയമവിരുദ്ധമായി സംഘംചേരൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തൽ, തെറ്റായ പ്രസ്താവനകൾ, ക്രമസമാധാനത്തകർച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾ നേരിടുന്നത്.

1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും.

2017-ല്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവുപ്രകാരം രണ്ടു കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കു മാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി.

 എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, യു.പി. മുൻ മുഖ്യമന്ത്രി കല്യാൺസിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാർ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുൻ എം.പി.), സാധ്വി ഋതംബര, വിഷ്ണുഹരി ഡാൽമിയ, ചമ്പത്ത് റായ് ബൻസൽ, സതീഷ് പ്രഥാൻ, ധരം ദാസ്, മഹന്ത് നൃത്യ ഗോപാൽ ദാസ്, മഹാമണ്ഡലേശ്വർ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാൽ ശർമ, സതീഷ് ചന്ദ്ര നാഗർ എന്നീ 15 പേർക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി 2017 ഏപ്രിൽ 19-ന് പുനഃസ്ഥാപിച്ചിരുന്നു.

രാജസ്ഥാൻ ഗവർണറായിരുന്നതിനാൽ കല്യാൺ സിങ്ങിന് വിചാരണ നേരിടുന്നതിൽനിന്ന് സംരക്ഷണം ലഭിച്ചിരുന്നു. ഗവർണർസ്ഥാനം ഒഴിഞ്ഞതോടെ കല്യാൺ സിങ്ങും വിചാരണ നേരിട്ടു.

ശിവസേനാ നേതാവ് ബാൽ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോർ, അശോക് സിംഘൽ, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വർ സാവെ എന്നിവർ കേസിനിടെ അന്തരിച്ചു.

 

Latest News