Sorry, you need to enable JavaScript to visit this website.

ബെയ്ൽ വീണ്ടും തട്ടകത്തിൽ

ബെയ്‌ലും റയലും തമ്മിലുള്ള വഴിപിരിയൽ സുഗമമായിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടോട്ടനത്തിലേക്ക് തിരിക്കും മുമ്പ് അവസാനമായി റയൽ മഡ്രീഡിന്റെ ട്രയ്‌നിംഗ് ഗ്രൗണ്ടിലെത്തി ബെയ്ൽ സഹതാരങ്ങളോട് യാത്ര പറഞ്ഞു. കോച്ച് സിനദിൻ സിദാനെ പ്രത്യേകം കാണുകയും അടുത്ത സീസണിലേക്ക് വിജയാശംസ നേരുകയും ചെയ്തു 

ഏഴു വർഷത്തെ ഇടവേളക്കു ശേഷം ഗാരെത് ബെയ്ൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ടോട്ടനത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. അന്നത്തെ ലോക റെക്കോർഡ് തുകക്ക് റയലിന് ടോട്ടനം വിറ്റ താരം ആ പ്രതാപത്തിലല്ല തിരിച്ചുവരുന്നത്. അപമാനിതനായാണ്. കോച്ച് സിനദിൻ സിദാൻ ഒരിക്കലും ബെയ്‌ലിനെ വിശ്വസിച്ചില്ല. നിർണായക ഗോളടിച്ചപ്പോൾ പോലും ബെയ്‌ലിന് റിസർവ് ബെ്ഞ്ചിൽ നിന്ന് കോച്ച് മോചനം നൽകിയില്ല. 2018 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ റിസർവ് ബെഞ്ചിൽ നിന്ന് വന്ന് ബെയ്ൽ രണ്ടു ഗോളടിച്ചു. എന്നിട്ടും വേണ്ടത്ര പരിഗണന കിട്ടിയില്ല. ക്ലബ് വിടും മുമ്പെ ബെയ്‌ലിന്റെ ജഴ്‌സി നമ്പർ മറ്റൊരു കളിക്കാന് പതിച്ചു നൽകി. കഴിഞ്ഞ വർഷം ബെയ്ൽ ചൈനീസ് ക്ലബ്ബിലേക്ക് പോകാനുള്ള തയാറെടുപ്പ് പൂർത്തിയാക്കിയതായിരുന്നു. എന്നാൽ അവസാന നിമിഷം റയൽ ഉടക്ക് വെച്ചു.  
എന്നാൽ ബെയ്‌ലും റയലും തമ്മിലുള്ള വഴിപിരിയൽ സുഗമമായിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടോട്ടനത്തിലേക്ക് തിരിക്കും മുമ്പ് അവസാനമായി റയൽ മഡ്രീഡിന്റെ ട്രയ്‌നിംഗ് ഗ്രൗണ്ടിലെത്തി ബെയ്ൽ സഹതാരങ്ങളോട് യാത്ര പറഞ്ഞു. കോച്ച് സിനദിൻ സിദാനെ പ്രത്യേകം കാണുകയും അടുത്ത സീസണിലേക്ക് വിജയാശംസ നേരുകയും ചെയ്തു. 
ടോട്ടനത്തിൽ കോച്ച് ജോസെ മൗറിഞ്ഞോയിൽ നിന്ന് കൂടുതൽ ആദരവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ബെയ്ൽ. ട്രോഫികൾ നേടാൻ തന്നെയാണ് താൻ ഇംഗ്ലണ്ടിലേക്ക് വന്നതെന്ന് മുപ്പത്തൊന്നുകാരൻ പറഞ്ഞു. റയലിലും ദേശീയ ടീമിലും ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ എനിക്കു സാധിച്ചു. 
ആ വിജയതൃഷ്ണയാണ് ഞാൻ കൊണ്ടുവരുന്നത്. എങ്ങനെ കിരീടങ്ങൾ നേടണമെന്ന് എനിക്കറിയാം. വെയ്ൽസിനെ യൂറോ സെമി ഫൈനലിലെത്തിച്ചിട്ടുണ്ട്. നാലു തവണ ചാമ്പ്യൻസ് ലീഗ് നേടുകയും രണ്ടു ഫൈനലുകളിൽ ഗോളടിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴേ സമ്മർദ്ദവും പിരിമുറുക്കവും എങ്ങനെ നേരിടുമെന്ന് പഠിക്കാനാവൂ. അതിന് പരിചയസമ്പത്ത് വേണം. അതാണ് ഞാൻ ഡ്രസ്സിംഗ് റൂമിലേക്ക്് കൊണ്ടുവരുന്നത്. ക്ലബ്ബിന്റെ വളർച്ചയിൽ എനിക്കു പ്ങ്കുവഹിക്കാനാവണം -ബെയ്ൽ പറഞ്ഞു.
ഹാരി കെയ്്‌നുമായും സോൻ ഹ്യുംഗ് മിന്നുമായുമുള്ള ടോട്ടനത്തിലെ ബെയ്‌ലിന്റെ കൂട്ടുകെട്ടിനെ ആവേശത്തോടെയാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് താനും ആ അവസരത്തിനായി കാത്തിരിക്കുന്നതെന്ന് ബെയ്ൽ പറഞ്ഞു. പക്ഷെ അതിന് മുമ്പ് താളം കണ്ടെത്തണം. ഒരുപാട് നാളായി നന്നായി പരിശീലനം നടത്തിയിട്ട്. മത്സര പരിശീലനം കുറവായിരുന്നു. സ്‌നേഹവും ആദരവും കിട്ടുമ്പോഴാണ് എന്റെ കളി പുഷ്പിക്കുന്നത്. ടോട്ടനം എന്നെ സ്‌നേഹിക്കുന്നു. 
റയലിനോട് വിരോധമുണ്ടോയെന്ന് ചോദിച്ചപ്പോൾ ബെയ്‌ലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: റയലിലെ കാലം ഞാൻ ആസ്വദിച്ചു. എവിടെയും ഉയർച്ചയും താഴ്ചയുമുണ്ടാവും. 
വലിയ ഉയരങ്ങൾ താണ്ടി. വല്ലാത്ത തിരിച്ചടികളുമുണ്ടായി. ഇപ്പോൾ പുതിയ അധ്യായമാണ്. 
മൗറിഞ്ഞൊ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും എവിടെയാണ് കളിക്കേണ്ടതെന്നും വിശദീകരിച്ചിട്ടുണ്ടെന്നും ആ കൂടിക്കാഴ്ചയിൽ സന്തോഷവാനാണെന്നും ബെയ്ൽ പറഞ്ഞു. പഴയതു പോലെ വിംഗിൽ 90 വാര അങ്ങോട്ടുമിങ്ങോട്ടും ഓടാനാവില്ല. എന്റെ കളിയെക്കുറിച്ച് ഞാൻ കൂടുതൽ ബോധവാനാണ്. കഴിയുന്ന രീതിയിൽ ടീമിനെ സഹായിക്കാനാണ് ശ്രമിക്കുക -ബെയ്ൽ പറഞ്ഞു.
 

Latest News