മൊഴി മാറ്റിയ സ്ത്രീയും ഇര; വിമര്‍ശനവുമായി റിമയും രമ്യയും

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ ഭാമയെ രൂക്ഷമായി വിമര്‍ശിച്ച് രമ്യാ നമ്പീശനും റിമ കല്ലിങ്കലും.  നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു.  മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തില്‍ ഇരയാണെന്ന് റിമ പറഞ്ഞു.

രമ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സത്യം വേദനിപ്പിക്കും, എന്നാല്‍ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോള്‍ എങ്ങിനെ ചതിക്കാന്‍ തോന്നുന്നു. ഈ പോരാട്ടം യാഥാര്‍ഥമാണ്, സത്യം ജയിക്കും. അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും പോരാട്ടം തുടരും.. അവള്‍ക്കൊപ്പം....

റിമയുടെ കുറിപ്പ്:

അതിജീവിച്ചയാളുടെ കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ അവള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളപ്പോള്‍ അവസാന നിമിഷം എതിരായത് വേദനാജനകമാണ്. ഈ വ്യവസായത്തിന്റെ അധികാര സമവാക്യത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത മൊഴിമാറ്റിയ സ്ത്രീകളും ഒരു തരത്തില്‍  ഇരകളാണെന്ന് നമുക്കറിയാം, അപ്പോഴും അത് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നു.

നാലു പേര്‍ അവരുടെ പ്രസ്താവന മാറ്റിയത് ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദീഖ്, ഭാമ ഇപ്പോഴും എണ്ണി കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ അത് നാണക്കേടാണ്.

 

Latest News