Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ഖുർആനെ അപഹസിക്കുന്നു-കോടിയേരി

തിരുവനന്തപുരം- സർക്കാരിനെ ഇകഴ്ത്താൻവേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുർആനെ പോലും രാഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരം ഖുർആനെ അപഹസിക്കുന്നതാണെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

 അവഹേളനം ഖുറാനോടോ എന്ന തലക്കെട്ടിലാണ് ലേഖനം. പ്രതിപക്ഷവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിമോചന സമരകാലത്തെക്കാൾ വിപുലമായ ശക്തികൾ തിരശ്ശീലയ്ക്കുള്ളിലുണ്ട്. സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇല്ലാത്ത കഥകൾ ഉണ്ടാക്കിയെടുത്ത് ജനങ്ങളെ തെരുവിലേക്കിറക്കുന്നത്.

ഖുർആനെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോൺഗ്രസും മുസ്ലീംലീഗും ഇക്കാര്യത്തിൽ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങും.

ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽഡിഎഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതുകൊണ്ടാണ്.ഖുർആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാർക്ക് ഒരേ സമീപനമാണ്.

 കെടി ജലീൽ രാജിവെക്കേണ്ട കാര്യമില്ല. വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരേ സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കൺവീനറും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജൻസികൾ വിളിച്ചുവരുത്തി മൊഴി എടുത്തത്. ഖുർആന്‍ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഒരു പുസ്തകമാണോ എന്നും ലേഖനത്തിൽ അദ്ദേഹം ചോദിച്ചു.

ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് ഒരു ജനാധിപത്യ സമരമല്ലെന്നും മറിച്ച് സമരാഭാസമാണെന്നും കോടിയേരി ആരോപിച്ചു.

സ്വർണക്കടത്ത് കേസിൽ തന്റെ മകൻ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ ഏത് ശിക്ഷയും നൽകട്ടെ. പാർട്ടി നേതാക്കൾക്കെതിരേ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന സമീപനം മാധ്യമങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധികാരമോഹത്താൽഎല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സി.പി.ഐ.എമ്മാണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാൻ മുസ്ലിംലീഗ്തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണിതെന്നും കോടിയേരി വ്യക്തമാക്കി.

Latest News