ന്യൂദൽഹി- ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഇന്ത്യ. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നാമധേയത്തിലുള്ള അടൽ ടണലിന്റെ ഉദ്ഘാടനം സെപ്റ്റംബർ അവസാനത്തോടെ നടത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിർവഹിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
പ്രതിദിനം 3000 വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന തരത്തിലാണ് തുരങ്കത്തിന്റെ നിർമ്മാണം. ഗതാഗത രംഗത്തും സൈനിക നീക്കങ്ങൾക്കും വിനോദ സഞ്ചാരത്തിനും ഒരേ പോലെ ഉപയുക്തമാകുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കം മണാലിയും ലേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്
റോഹ്തങ് ടണല്‍ എന്നറിയപ്പെട്ടിരുന്ന അടൽ ടണൽ സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ അടി ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് നീളം. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗപരിധിയുള്ള തുരങ്കം സൈനിക നീക്കം സുഗമമാക്കുന്നതിന് ഉപകരിക്കും.
ജമ്മു കശ്മീരിലെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനികരെയും ആയുധങ്ങളും അതിവേഗം എത്തിക്കാൻ തുരങ്കത്തിലൂടെ സാധിക്കും. 2000 ജൂണ്‍ മൂന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് പദ്ധതി പ്രഖ്യാപിച്ചത്.