കോഴിക്കോട്- പ്രശസ്ത പത്രപ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായ എൻ. രാജേഷ് നിര്യാതനായി. 56 വയസ്സായിരുന്നു. കോഴിക്കോട് തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്.
കരൾ സംബന്ധമായ രോഗം മൂലം നാലു ദിവസമായി കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു.പത്രപ്രവർത്തക യൂനിയൻ രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളാണ്. കോഴിക്കോട് പ്രസ് ക്ലബിൻെറ സെക്രട്ടറിയായി വിവിധ കാലയളവിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതരായ റിട്ട.സബ് രജിസ്ട്രാർ കോഴിക്കോട് തൊണ്ടയാട് എൻ.ഗോപിനാഥിൻെറയും റിട്ട.അധ്യാപിക എം.കുമുദബായിയുടെയും മകനാണ്. ഭാര്യ: പരേതയായ ശ്രീകല. മകൻ: ഹരികൃഷ്ണൻ.
കാലിക്കറ്റ് പ്രസ് ക്ലബിൻെറ കീഴുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻഡ് ജേര്‍ണലിസം (ഐ.സി.ജെ.) ഫാക്കല്‍റ്റിയും കേരള പ്രസ് അക്കാദമി മുൻ ഗവേണിങ് കമ്മിറ്റി അംഗവുമാണ്.കേരളകൗമുദിയിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. മികച്ച സ്പോർട്സ് ലേഖകനുള്ള 1992 ലെ കേരള സ്പോർട്സ് കൗൺസിൽ അവാർഡും കാലിക്കറ്റ് പ്രസ് ക്ലബ്ബിൻെറ 1994 ലെ മുഷ്താഖ് അവാർഡും ലഭിച്ചു. മികച്ച പത്ര രൂപകല്പനക്കുള്ള സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരിക്കെ ലഭിച്ചു.
എൻ. രാജേഷിൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കായിക റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച മാധ്യമ പ്രവർത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.





