ഇന്ത്യൻ ഫുട്ബാളിൻറെ ഭാവി വന്മതിൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അൻവർ അലി ഗുരുതരമായ ഹൃദ്രോഗത്തിൻറ പിടിയിലാണെന്ന വാർത്ത ഫുട്‌ബോൾ ലോകത്ത് നൊമ്പരമാവുകയാണ്. നിലവിൽ കൊൽക്കത്ത മുഹമ്മദൻ സ്‌പോർടിംഗിന്റെ താരമാണ് അൻവർ. ലോണിൽ ഐ.എസ്.എൽ ടീം മുംബൈ സിറ്റി എഫ്.സിയുമായി കരാറിലായിരുന്നു. രോഗ വാർത്ത പുറത്തുവന്നതോടെ മുംബൈ സിറ്റി എഫ്.സി കരാർ റദ്ദാക്കി കഴിഞ്ഞു. കൊൽക്കത്തയിൽ പരിശോധനക്കെത്തിയ അൻവർ ശുഭാപ്തിവിശ്വാസത്തിലാണ്. ''എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. എനിക്ക് കളിക്കണം. ഫുട്ബാളിൽ മികച്ച കരിയർ കെട്ടിപ്പടുക്കണം'' -ഇരുപതുകാരെൻറ ആത്മവിശ്വാസത്തിന് പ്രാർഥനയോടെ ഫുട്ബാൾ ലോകവും ഒപ്പമുണ്ട്. എന്നാൽ അൻവറിന് ഇനി ഫുട്‌ബോൾ കരിയർ സാധ്യമല്ലെന്ന നിലപാടിലാണ് ഡോക്ടർമാർ.
2017 നവംബറിൽ ദമാമിൽ നടന്ന ഏഷ്യൻ അണ്ടർ-19 യോഗ്യതാ ചാമ്പ്യൻഷിപ്പിലാണ് അൻവർ അലിയെ ആദ്യം കാണുന്നത്. അണ്ടർ 17 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീമംഗങ്ങൾ അടങ്ങുന്നതായിരുന്നു അന്നത്തെ ടിം. മലയാളിയായ രാഹുലുമടക്കമുള്ള മറ്റു പ്രമുഖ താരങ്ങളും ടീമിലുണ്ടായിരുന്നു. ആയിരക്കണക്കിന് കാൽപന്ത് പ്രേമികൾ ദമാം സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ ഓരോ മുന്നേറ്റവും ആസ്വദിക്കുകയും ഇന്ത്യൻ പതാകയുമായി ആരവമുയർത്തി പിന്തുണക്കുകയും ചെയ്തത് മായാത്ത ഓർമ്മകളായി അവശേഷിക്കുന്നു. സൗദി ടീമിനോടുള്ള പരാജയം മാറ്റി വെച്ചാൽ മികച്ച കളി തന്നെയായിരുന്നു ടീം ഇന്ത്യ പുറത്തെടുത്തത്. അൻവർ അലിയുടെ നേത്യത്വത്തിലുള്ള പ്രതിരോധ നിര ആക്രമണത്തിരമാലകളെ നിർവീര്യമാക്കി.
ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി കളിക്കാർ താമസിക്കുന്ന ഹോട്ടലിൽ രാഹുലുവിനെ കാണുവാനും ഒപ്പം മലയാളം ന്യുസിന് വേണ്ടി ഫീച്ചർ തയ്യാറാക്കുവാനുമായി കാത്തിരിക്കുമ്പോഴാണ് അൻവർ അലിയെ കാണുന്നത്. ഇന്ത്യൻ ഫുട്!ബോളിന്റെ പല വിശേഷങ്ങളും പങ്ക് വെച്ച സംസാരം മണിക്കൂറുകളോളം നീണ്ടു. പിന്നീട് രാഹുലും കൂടി ചേർന്നതോടെ ആ സായാഹ്‌നം അവിസ്മരണീയമായി. ഇന്ന് ലഭിച്ച് കൊണ്ടിരിക്കുന്ന തരത്തിലുള്ള വിദേശ കോച്ചുമാരുടെ സഹായം ലഭിക്കുന്നതോടെ ലോകകപ്പ് വേദിയിൽ ഇന്ത്യൻ ദേശീയ ഗാനവും പതാകയും ഉയരുമെന്ന അൻവറിന്റെ പ്രതീക്ഷകൾ വെറും വാക്ക് മാത്രമായിരുന്നില്ല, ശുഭാപ്തി നിറഞ്ഞ സമർപ്പണമായിരുന്നു ആ വാക്കുകളിൽ പ്രകടമായത്.
കോച്ചിന് ഏറെ ഇഷ്ടപ്പെട്ട ഈ കളിക്കാരൻ ദീർഘകാലം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയിലുണ്ടാകുമെന്ന് വരെ വിലയിരുത്തപ്പെട്ടിരുന്നു. 2018 ൽ സ്‌പെയിനിൽ നടന്ന അണ്ടർ 20 ടൂർണമെന്റിൽ കരുത്തരായ അർജന്റീനയെ ടീം ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ രണ്ടാമത്തെ ഫ്രീകിക്ക് ഗോൾ അൻവർ അലിയുടെ ബൂട്ടിൽ നിന്നായിരുന്നു.
രാജ്യത്തിന്റെ ഭാവിതാരമെന്ന വിശേഷണവുമായി വളരുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. അൻവർ അലിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമായി വീണ്ടും ടീം ഇന്ത്യയുടെ ജഴ്‌സിയണിയാൻ സാധിക്കട്ടെ എന്ന നല്ല വാർത്തക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം. എന്നാൽ ജന്മനാ ഹൃദയത്തിനു തകരാറുള്ള ഇരുപതുകാരനോടു ഫുട്‌ബോൾ കളി ഉപേക്ഷിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ആവശ്യപ്പെടാനാണ് സാധ്യത. ലിയാൻഡർ പെയ്‌സ് പിതാവായ ഡോ. വെയ്‌സ് പെയ്‌സ് തലവനായ സ്‌പോർട്‌സ് മെഡിക്കൽ കമ്മിറ്റിയാണ് അൻവർ കളി തുടരുന്നത് അപകടമാണെന്നു നിർദേശം നൽകിയത്.ഇന്ത്യൻ ആരോസ്, മിനർവ പഞ്ചാബ് ടീമുകളിലൂടെ മികവ് പ്രകടിപ്പിച്ച താരം എ.എസ്.എൽ ക്ലബ് മുംബൈ സിറ്റി എഫ്.സിയുടെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച് ദേശീയ ക്യാമ്പിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ജീവിതം നിലനിർത്തുന്നതിനായി, ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കളിഉപേക്ഷിക്കാൻ അൻവർ അലി നിർബന്ധിതനാവുമോ? എങ്കിൽ സൂപ്പർ ഡിഫൻഡർ അൻവർ അലിയുടെ കരിയറിന് ഫുൾസ്‌റ്റോപ്പായി അത് മാറും.