മലയാള സിനിമ കണ്ട ഏറ്റവും ചെലവേറിയ പ്രൊജക്ടാണ് മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം'. അധിനിവേശ മോഹവുമായി കോഴിക്കോട്ട് കാലു കുത്തിയ പോർച്ചുഗീസുകാരെ വീറോടെ നേരിട്ട ധീര ദേശസ്‌നേഹിയുടെ കഥ.
100 കോടിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ബജറ്റ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും സാങ്കേതികത്തികവാർന്നത് എന്നാണ് പ്രിയദർശൻ ഈ ചിത്രത്തെ വിലയിരുത്തുന്നത്. രോമാഞ്ചജനകമായ നിരവധി ചരിത്ര മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ചിത്രം മോഹൻലാൽ ആരാധകർ മാത്രമല്ല, മലയാള സിനിമാ പ്രേമികൾ മുഴുവൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.
കോവിഡ് നിയന്ത്രണങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുമ്പോൾ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. ഇല്ലെന്നു തന്നെയാണ് അണിയറ പ്രവർത്തകർ പറയുന്നത്. കമേഴ്‌സ്യൽ താൽപര്യം മാത്രമല്ല, തിയേറ്ററുകളിൽ മാത്രം ആസ്വദിക്കാനാവുന്ന ചലച്ചിത്രാനുഭവമായിരിക്കും മരക്കാർ എന്നതാണ് കാരണം.
ബ്രഹ്മാണ്ഡ സെറ്റുകളും മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കടൽയുദ്ധങ്ങളും ഈ സിനിമയിലുണ്ട്. മോഹൻലാൽ എന്ന അഭിനയ ചക്രവർത്തിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമുണ്ട്. ഇതെല്ലാം ചെറിയ സ്‌ക്രീനിലേക്ക് ചുരുക്കുന്നതിൽ ഈ സിനിമയുടെ അണിയറപ്രവർത്തകർക്കോ പ്രേക്ഷകർക്കോ ഒട്ടും താൽപ്പര്യമില്ല.
രാജ്യത്ത് ലോക്ഡൗണിൽ ഇളവുകൾ വരുന്നുണ്ടെങ്കിലും തിയേറ്ററുകൾ തുറക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സർക്കാർ മാനദണ്ഡങ്ങൾ പരിഗണിച്ച് പ്രദർശനം നടത്തിയാൽ തിയേറ്ററുകൾക്കും ചലച്ചിത്ര നിർമാതാക്കൾക്കും വൻ നഷ്ടം നേരിടേണ്ടിവരും. ഒന്നിടവിട്ട നിരകളിൽ ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ പ്രേക്ഷകരെ ഇരുത്താവൂ എന്നാണ് സർക്കാർ നിബന്ധന. അങ്ങനെയാവുമ്പോൾ ആകെയുള്ളതിന്റെ 25 ശതമാനം സീറ്റുകളിലേ ആളുകളെ ഇരുത്താനാവൂവെന്നും ഇങ്ങനെ തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനേക്കാളും അടച്ചിടുന്നതാണ് നല്ലതെന്നും ഉടമകൾ പറയുന്നു. ഏതായാലും, എത്രകാലം കാത്തിരിക്കേണ്ടിവന്നാലും മരക്കാർ ബിഗ് സ്‌ക്രീനിൽ വരട്ടെ എന്നതാണ് ലാൽ ആരാധകരുടെ നിലപാട്.